
അടുത്തിടെയായി മലയാള സിനിമയിലെ ഒരുപാട് നല്ല കലാകാരന്മാര് അരങ്ങുവിട്ടൊഴിന്നുണ്ട്. പലരുടെയും നഷ്ടം വിങ്ങലായി അവശേഷിക്കുമ്പോള്‍ കലാരംഗത്തുള്ള അവരുടെ സംഭാവനകളാണ് ആരാധകര്‍ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്. അതുപോലെയൊരു വേര്‍പാടായിരുന്നു സംവിധായകന് ആദിത്യന്റേത്. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയൊരു ഷോക്കായിരുന്നു താരത്തിന്റെ വിയോഗം. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ മലയാള പരമ്പരകളുടെ അമരക്കാരനായിരുന്നു ആദിത്യന്. അമ്മ, ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന് അകാലമായി വേര്‍പെട്ടത്. സീരിയല്‍ ലോകത്തുള്ള പല താരങ്ങളും താരത്തിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ പൊട്ടിക്കരയുകയും വിങ്ങല്‍ കടിച്ചമര്‍ത്തുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആദിത്യന്റെ ഹിറ്റ് പരമ്പരമായ വാനമ്പാടിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ സായ്കിരണ്‍ റാം തന്റെ സങ്കടം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്. തെലുങ്ക് നടനായ സായ് കിരണിനെ മലയാളികള്‍ അടുത്തറിഞ്ഞതു വാനമ്പാടിയിലൂടെയാണ്.
‘‘ഏറെ ഹൃദയ വേദനയോടെ ആണ് പ്രിയ സുഹൃത്ത് ആദിത്യന്റെ മരണവാർത്ത കേട്ടത് എനിക്ക് ഇപ്പോഴും ആ വാർത്ത ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല. ഞാൻ വാനമ്പാടിയിൽ അഭിനയിക്കാൻ വരുമ്പോൾ മലയാളം എനിക്ക് വഴങ്ങുമോ ,മലയാളികൾ എന്നെ എങ്ങനെ സ്വീകരിക്കും എന്നൊക്കെ പേടി ഉണ്ടായിരുന്നു ഇത് ആദിത്യനോട് പറഞ്ഞപ്പോൾ ‘ഒന്നും പേടിക്കണ്ട സായി, ഞാൻ ഉണ്ടല്ലോ ധൈര്യമായി അഭിനയിച്ചോളു...’’ എന്ന് പറഞ്ഞു. അത് എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു. വാനമ്പാടി സൂപ്പര്‍ഹിറ്റ് ആയതിന്റെ പ്രധാന കാരണം ആദിത്യൻ തന്നെയാണ്. ആദിത്യൻ ജോലി ചെയ്യുന്ന രീതി എന്നെ ഒരുപാടു അമ്പരപ്പിച്ചിട്ടുണ്ട്. വിശ്രമം ഇല്ലാതെ ഇപ്പോഴും സീരിയലിനു വേണ്ടി കഷ്ടപെടുവാൻ ആദിത്യൻ തയ്യാറായിരുന്നു. ഇത്രയും ഡെഡിക്കേറ്റഡും സിന്‍സിയറുമായ ഒരു ഡയറക്ടറെ ഞാന്‍ എന്റെ ലൈഫില്‍ വേറെ കണ്ടിട്ടുണ്ടാകില്ല. ഇന്ന് എന്നെ വാനമ്പാടിയിലെ മോഹന്‍കുമാറാക്കി, കേരളത്തിലെ അമ്മമാരുടെ പ്രിയപ്പെട്ട മോനുവായി മാറ്റിയത് ആദിത്യന് എന്ന ഡയറക്ടര്‍ മാത്രമാണ്. സിനിമാ ഫീല്‍ഡിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തുടങ്ങവേയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്. ഇല്ലായിരുന്നെങ്കില്‍ ആദിത്യന്, മലയാള സിനിമാ രംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചേനെ.. ‘നമുക്കൊന്നിച്ച് ഇനിയും നല്ല പ്രൊജക്ട് ചെയ്യണം സായ്’ എന്ന എന്നോടെപ്പോഴും ആദിത്യന് പറയുമായിരുന്നു. ഇപ്പോഴും ആ വോയിസ് എന്റെ വാട്ട്സ്അപ്പിലുണ്ട്.
പ്രിയപ്പെട്ട എന്റെ സുഹൃത്തേ.., നീ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദൂരെ എവിടെയോ നിന്നുകൊണ്ട് ‘സായ്’ എന്ന് വിളിക്കുന്നതു കേള്‍ക്കാന്‍ മോഹിച്ചുപോകുന്നു. എനിക്കും എന്നേപ്പോലെ മറ്റനേകം നടന്മാര്ക്കും, പല അണിയറ പ്രവര്‍ത്തകര്‍ക്കും ജീവിതം നല്കിയ ആളാണ് ആദിത്യന്. ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഈശ്വരനോട് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നത് ‘ഡിയര്‍ ഗോഡ്.. ഷേം ഓണ്‍ യൂ’...’’ എന്നാണ് തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് സായ്കിരണ്‍ കുറിച്ചത്.
പുതുമുഖങ്ങള്‍ ഹിറ്റാക്കിയ ഒരു തമിഴ് ചിത്രത്തെ മലയാളത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആദിത്യന്. ഒരു മലയാളസിനിമ സംവിധാനം ചെയ്യണമെന്നത് ആദിത്യന്റെ അഭിലാഷമായിരുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആയിരുന്നു ആദിത്യന്റെ അപ്രതീക്ഷിത വിയോഗം.






