
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മദ്ധ്യപ്രദേശില്‍ ഭരണകക്ഷികളായ കോണ്‍ഗ്രസിലും പ്രതിപക്ഷമായ ബിജെപിയിലും സീറ്റുതര്‍ക്കം തുടരുന്നു. ബിജെപിയുടെ ആറ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസില്‍ അഞ്ചു നേതാക്കളും പാര്‍ട്ടി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര-പ്രാദേശിക നേതാക്കളെ അണികള്‍ കയ്യേറ്റം ചെയ്യുന്ന രീതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയുണ്ടായി.
രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപട്ടികയും പുറത്തുവന്നതോടെ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് 6 ബിജെപി നേതാക്കളാണ് രാജിവെച്ചത്. 92 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയായിരുന്നു പൊട്ടിത്തെറി. നേരത്തെ, കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെതിരെ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ വളയുകയും പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസ്ഥനെ കയ്യേറ്റം നടത്തുകയും ചെയ്തു.
ജബല്പൂരില് മുന്‍ മന്ത്രി ശരദ് ജെയിനിന്റെ അനുയായികളാണ് കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വന്‍ പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ കൈകാര്യം ചെയ്തത്. ബൈത്തുല്‍ നഗാഡ, ചച്ചൗര, ഷിയോപൂര്‍, സത്ന, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ട്.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്. ഒരു മണിക്കൂറാണ് പാര്‍ട്ടി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിലും തര്‍ക്കം രൂക്ഷമാണ്. അഞ്ചു നേതാക്കള്‍ പാര്‍ട്ടി വിട്ടതായാണ് റിപ്പോര്‍ട്ട്. നാല്പതോളം മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസില്‍ തര്‍ക്കം.






