
കണ്ടപ്പോൾ ഏറെ പ്രിയം തോന്നിയ ഒരു നായയെ വരാണസിയിൽ നിന്നും നെതർലാൻഡ്സിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ഒരു യുവതി.
വരാണസിയിൽ വച്ച് മെറൽ ബോണ്ടൻബെൽ എന്ന യുവതിക്ക് ഒരു പെൺ തെരുവുനായയോട് വളരെ അധികം സ്നേഹം തോന്നുകയായിരുന്നു. മെറലും സഹയാത്രികരും വരാണസിയിൽ ചുറ്റിക്കറങ്ങുമ്പോഴെല്ലാം ജയ എന്ന നായയും കൂടെയുണ്ടായിരുന്നു. അങ്ങനെ മെറൽ അവളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
'നഗരം എക്സ്പ്ലോർ ചെയ്യുകയായിരുന്നു ഞാൻ. ആ സമയത്താണ് ജയയെ കണ്ടത്. അവളെ കണ്ട മാത്രയിൽ തന്നെ അവളോട് എനിക്ക് ഇഷ്ടം തോന്നി. അവൾ എല്ലായിടത്തും നമുക്കൊപ്പം കൂട്ടുവന്നു. ഒരിക്കൽ അവളെ മറ്റൊരു നായ ആക്രമിക്കുന്നത് കണ്ടു. ഒരു സെക്യൂരിറ്റി ഗാർഡ് എത്തിയാണ് അവളെ രക്ഷിച്ചത്. ആദ്യം അവളെ ദത്തെടുക്കാനൊന്നും തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് അവളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു' എന്ന് മെറൽ പറഞ്ഞു.
മെറലിന് എപ്പോഴും ഒരു നായയെ പെറ്റായി വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ജയയെ കണ്ടപ്പോഴാണ് അവളെ തന്നെ വേണമെന്ന് തോന്നുന്നത്. അങ്ങനെ ജയയ്ക്ക് പാസ്പോർട്ടും വിസയും എടുക്കുന്നതിന് വേണ്ടി ഇന്ത്യയിൽ തങ്ങുന്നത് ആറ് മാസത്തേക്ക് കൂടി നീട്ടുകയാണ് മെറൽ ചെയ്തത്. ഒടുവിൽ എല്ലാം ശരിയായി ജയയെയും കൊണ്ട് നെതർലാൻഡ്സിലേക്ക് പറക്കുന്ന സന്തോഷത്തിലായി ഇവര്.






