
അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലന്‍ഡിലെ ബ്രൗണ്‍ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (H5N1) കണ്ടെത്തിയത്. വന്‍തോതില്‍ പക്ഷികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് ബ്രിട്ടിഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍ പക്ഷികളുടെ സ്രവങ്ങള്‍ യുകെയിലെ ലാബിലേക്ക് അയക്കുകയയായിരുന്നു. തുടര്‍ന്നാണ് ജന്തുജന്യ രോഗങ്ങള്‍ ബാധിക്കാത്ത അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി വ്യാപകമായ തെക്കേ അമേരിക്കയില്‍ ദേശാടനത്തിന് പോയപ്പോഴാകാം പക്ഷികള്‍ക്ക് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. ചിലിയിലും പെറുവിലും മാത്രം പക്ഷിപ്പനി ബാധിതരായി അഞ്ചുലക്ഷത്തോളം കടല്‍പ്പക്ഷികളാണ് ചത്തൊടുങ്ങിയത്. ഇതുവരെ പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ അഭിമുഖീകരിക്കാത്ത അന്റാര്‍ട്ടിക്കയിലെ ജീവജാലങ്ങളെ എങ്ങനെ ഇത് ബാധിക്കുമെന്ന് വ്യക്തമല്ല.
ദക്ഷിണ ജോര്‍ജിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തായി, ഫോക്ക്ലാന്‍ഡ് ദ്വീപുകളില്‍ നിന്ന് ഏകദേശം 600 മൈല്‍ തെക്ക്- കിഴക്കുള്ള ദ്വീപാണ് ബേഡ് ഐലന്‍ഡ്. ഇവിടെ പ്രത്യുല്പാദനം നടത്തുന്ന 50,000 ജോഡി പെന്‍ഗ്വിനുകളും 65,000 ജോഡികള്‍ ഫര് സീലുകളും വസിക്കുന്നു. പക്ഷിപ്പനി ബാധ ഇവയുടെ നിലനില്‍പ്പിനെ കൂടി ബാധിക്കുമോയെന്ന ഭയം ഗവേഷകര്‍ക്കുണ്ട്.
സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച് (SCAR) നടത്തിയ പഠനങ്ങളനുസരിച്ച് പക്ഷിപ്പനി ആദ്യം ബാധിക്കുന്നത് ഫര് സീലുകള്‍, സ്കുവ, കടല്‍കാക്ക എന്നിവയെയാണ്. പെന്‍ഗ്വിനുകള്‍ രണ്ടാം സ്ഥാനത്താണുള്ളത്. പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിനിടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപ്പനി. ഒരുതരം ഇന്‍ഫ്ളുവന്‍സ വൈറസായ ഇത് സ്രവങ്ങളില്‍ നിന്നാണ് പകരുന്നത്. രോഗാണുക്കളുള്ള പക്ഷിക്കൂട്, തീറ്റ, തൂവല്‍ എന്നിവ വഴിയും രോഗം പടരുന്നു.
Deadly Avian Flu Hits Antarctica for the First Timehttps://t.co/b2aCUUaY0K
— Newsweek (@Newsweek) October 31, 2023






