
എറണാകുളം : ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് വിധി പറയുന്നുത്. പ്രതി അസഫാക് ആലമിന്റെ ശിക്ഷയിന്മേല് വ്യാഴാഴ്ചയാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിക്കാന്‍ മാറ്റിയത്.
കൊലപാതകം, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കൽ തുടങ്ങിയ13 കുറ്റങ്ങൾ കോടതിയും ശരിവച്ചിരുന്നു. 12 വയസിൽ താഴെയുള്ള കുട്ടിയെബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. കേസിൽ 42 സാക്ഷികളെ വിസ്തരിച്ചിരുന്നു.
ഇക്കഴിഞ്ഞ നാലിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടത്. കുറ്റകൃത്യം നടന്ന് നൂറാം ദിവസം അതിവേഗ വിചാരണയിലൂടെ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. നൂറ്റി പത്താം ദിവസമാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്.
ജൂലൈ 27നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാർക്കറ്റിന് പിന്നിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂർത്തിയാക്കിയത്.






