
ഡി.എം.കെ. അധ്യക്ഷന്‍ എം. കരുണാനിധിയുടെ ശിപാര്‍ശ പ്രകാരമാണ് 1997 ജനുവരി 25ന് ജസ്റ്റിസ് ഫാത്തിമ ബീവിയെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചത്. അഞ്ചു വര്‍ഷം അവര്‍ ആ കസേരയില്‍ തുടര്‍ന്നു. ഫാത്തിമ ബീവിയെ ഗവര്‍ണറായി നിയമിച്ചു കൊണ്ട് അന്നത്തെ പ്രസിഡന്റ് ശങ്കര്‍ദയാല്‍ ശര്‍മ പറഞ്ഞത് അവരുടെ നിയമ പരിജ്ഞാനവും അവബോധവും ഈ തസ്തികയില്‍ മുതല്‍ക്കൂട്ടാവും എന്നായിരുന്നു.
രാജ്ഭവനില്‍ ഏകാന്തജീവിതം നയിച്ച അവര്‍ക്ക് ആഡംബരത്തില്‍ താല്പര്യമില്ലായിരുന്നു. ലളിത ജീവിതത്തിന് ഉടമയായിരുന്നു ഫാത്തിമ ബീവി. എന്നാല്‍, ഔദ്യോഗിക ജീവിതത്തില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത് കൊടുങ്കാറ്റും പേമാരിയുമായിരുന്നു. അവര്‍ എടുത്ത ഒരു തീരുമാനം പിന്നീട് വലിയ വിവാദ മാകുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു.
2001 മേയ് മാസത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയലളിത നേതൃത്വം നല്കുന്ന എ.ഐ.എ.ഡി.എം.കെക്ക് കേവലഭൂരിപക്ഷം ലഭിച്ചു. ആകെയുള്ള 234 സീറ്റുകളില്‍ 131 എണ്ണം എ.ഐ.എ.ഡി.എം.കെ നേടി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു മാസത്തേക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍, കേവല ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ ജയലളിത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ ഇത് അനുവദിച്ചു കൊണ്ട് ജയലളിതയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു.
മേയ് 14ന് ഗവര്‍ണര്‍ ഫാത്തിമ ബീവി സത്യവാചകം ചൊല്ലിക്കൊടുത്ത് ജയലളിത മുഖ്യമന്ത്രിയായി. ഇത് വലിയ വിവാദം ക്ഷണിച്ചു വരുത്തി. എന്നാല്‍, ഫാത്തിമ ബീവി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 അനുസരിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാത്ത ഒരാള്‍ക്ക് മുഖ്യമന്ത്രിയാകാമെന്നും ആറു മാസത്തിനകം അവര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മതിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇത് ജനങ്ങളുടെ ഇച്ഛയാണെന്ന് അവകാശപ്പെട്ടാണ് ജയലളിത സത്യപ്രതിജ്ഞ ചെയ്തത്. ഇതേപ്പറ്റി പിന്നീട് നല്കിയ ഒരു അഭിമുഖത്തില്‍ ഫാത്തിമ ബീവി പറഞ്ഞത് ഇങ്ങനെ:
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് താന്‍ ജയലളിയെ ക്ഷണിക്കുമ്പോള്‍ അവര്‍ കുറ്റവിമുക്തയാക്കപ്പെട്ടിരുന്നു. യാതൊരു വിധത്തിലുള്ള അഴിമതിയാരോപണവും അവരുടെ പേരിലുണ്ടായിരുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരോട് വരെ കൂടിയാലോചന നടത്തിയാണ് അത്തരമൊരു തീരുമാനം എടുത്തത്. അവരെല്ലാം ഞാനെടുക്കുന്ന തീരുമാനത്തിന് അനുകൂലമായിരുന്നു. ഞാന്‍ ഫാലി നരിമാനുമായും ചീഫ് ജസ്റ്റിസ് അഹമ്മദിയുമായും സംസാരിച്ചു. അവരുടെ അഭിപ്രായവും അതു തന്നെയായിരുന്നു. ഇതിന് പുറമേ നിയമോപദേശവും തേടിയിരുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് എനിക്ക് ശരിയെന്നു തോന്നുന്ന തീരുമാനമെടുത്തു. നിര്‍ഭാഗ്യവശാല്‍ അതൊരു വലിയ വിവാദമായി. എതിര്‍പ്പുകള്‍ ചുറ്റിനും നിന്നുയര്‍ന്നപ്പോള്‍ പിന്നെ അവിടെ നില്‍ക്കുന്നതിന് ഞാനാഗ്രഹിച്ചില്ല. രാജിവെച്ച് നാട്ടിലേക്ക് മടങ്ങി.
2001 ജൂെലെയിലാണ് ഫാത്തിമ ബീവി രാജിവച്ചത്. ചരിത്രം അടയാളപ്പെടുത്തിയ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയുടെ, മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയുടെ സൂവര്‍ണ ലിപികളിലെഴുതിയ കരിയര്‍ അവിടെ അവസാനിക്കുകയായിരുന്നു.
ഭരണഘടനാ പരമായ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ട ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാ നിച്ചതിന് പിന്നാലെയാണ് ഫാത്തിമ ബീവി രാജി സമര്‍പ്പിച്ചത്. നിയമമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയാണ് രാജി ആവശ്യപ്പെട്ടത്. ജയലളിത മുഖ്യമന്ത്രി ആയതിന് പിന്നാലെ കരുണാനിധി അറസ്റ്റിലായതും വിവാദമായിരുന്നു.
തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം സംബന്ധിച്ച് അന്ന് ജയലളിത ഇങ്ങനെ പറഞ്ഞു. അവര്‍ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയാണ്. നിയമ വിദഗ്ധയാണ്. അവരെ ആരും നിയമത്തെക്കുറിച്ചോ ഭരണഘടനയെക്കുറിച്ചോ പഠിപ്പിക്കേണ്ടതില്ല. അവരുടെ തീരുമാനം അതനുസരിച്ചുള്ളതാകും. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെയും കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനെയും ടി.ആര്. ബാലുവിനേയും അറസ്റ്റുചെയ്തതിന് ശേഷമുള്ള സംഭവവികാസങ്ങളെ കുറിച്ച് സ്വതന്ത്രവും വസ്തുനിഷ്ഠവുമായ വിലയിരുത്തല്‍ നല്കിയില്ലെന്നതും കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു.
രാജീവിന്റെ ഘാതകരോട് ദയ കാട്ടിയില്ല
ഫാത്തിമ ബീവിയെ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയാക്കാന്‍ താത്പര്യമെടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. പിന്നീട് അദ്ദേഹം 1991 ല്‍ ശ്രീപെരുമ്പുത്തൂരിലെ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പ്രതികള്‍ തങ്ങളുടെ വധശിക്ഷയ്ക്കെതിരേ ഫാത്തിമ ബീവി തമിഴ്നാട് ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ദയാഹര്‍ജി നല്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 (മാപ്പ് നല്‍കാനുള്ള ഗവര്‍ണറുടെ അധികാരം) പ്രകാരമുള്ള അധികാരം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഹര്‍ജി ഗവര്‍ണറുടെ അധികാരം ഉപയോഗിച്ച് അവര്‍ തള്ളിക്കളഞ്ഞു.






