
ആണും പെണ്ണും തമ്മിലുള്ള പ്രണയം പോലെ തന്നെ സ്വവര്‍ഗ്ഗപ്രണയത്തെയും സവിശേഷമായി കരുതിയിരുന്ന അസാധാരണ വ്യക്തിത്വങ്ങള്‍ ചരിത്രത്തിലുണ്ട്. വാള്‍ട്ടര്‍ ഇസാക്ക്സണിന്റെ 'ലിയനാര്‍ഡോ ഡാവിഞ്ചി: ദി ബയോഗ്രഫി' എന്ന പുസ്തകത്തില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു സ്വവര്ഗ്ഗാനുരാഗിയായിട്ടാണ് വിശ്വപ്രസിദ്ധ കലാകാരനും ഭിഷഗ്വരനുമായ ഡാവിഞ്ചിയെ അടയാളപ്പെടുത്തുന്നത്.
1993 ലെ 'സൂപ്പര്‍സ്റ്റാര്‍സ്: ട്വല്‍വ് ലെസ്ബിയന്‍സ് ഹൂ ചേഞ്ച്ഡ് ദ വേള്‍ഡ്' എന്ന പുസ്തകത്തില്‍ ആധുനിക നഴ്സിങ്ങിന്റെ കുലപതിയായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ സ്വന്തം കസിന് മരിയാന നിക്കോള്‍സണ്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ആവേശത്തോടെ സ്നേഹിച്ചിരുന്നതായി പറയുന്നുണ്ട്. വിഖ്യാത സാഹിത്യകാരന് ഷേക്സ്പീയര് മുതല്‍ റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ വരെ സ്വവര്‍ഗ്ഗപ്രണയം ആസ്വദിച്ചിരുന്നവരായി ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്.
തങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികളാണെന്ന് തുറന്നു പറയാന്‍ ധൈര്യം കാട്ടിയ അനേകം ദമ്പതികള്‍ ക്രിക്കറ്റ് വേദിയിലുണ്ട്. 252 ഏകദിനം കളിച്ച വനിതാക്രിക്കറ്റര്‍ ഓസ്ട്രേലിയയുടെ അലക്സ് ബ്ളാക്ക്വെല്ലും ഇംഗ്ളണ്ടിന്റെ കളിക്കാരിലിന്സി ആസ്ക്യൂവും എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2015 ല്‍ വിവാഹിതരായി. 2017 ല്‍ വിവാഹിതരായ ന്യൂസിലന്റിന്റെ ആമി സറ്റേര്ത്ത് വെയ്റ്റ്, ലീയ ടഹൂഹുവും അറിയപ്പെടുന്ന ലെസ്ബിയന്‍ ദമ്പതികളാണ്. ഇംഗ്ളീഷ് ക്രിക്കറ്റിലെ ലൗറന്‍ വിന്‍ഫീല്‍ഡ് ഹില്ലും കോര്ട്നി ഹില്ലും 2020 ല്‍ വിവാഹിതരായി.
മനുഷ്യബന്ധങ്ങളുടെ കാതല്‍
സ്വവര്ഗ്ഗപ്രണയമെന്ന ആരും അധികം ഉപയോഗിക്കാത്ത വിഷയം ശക്തമായ വിഭവമാക്കി മലയാളത്തിലെ ക്ലാസ്സിക്കുകളുടെ ഗണത്തില്‍ ജിയോബേബിയും സിനിമയുടെ നിര്‍മ്മാതാക്കളായ മമ്മൂട്ടിക്കമ്പനിയും ഒരു കസേരയിട്ടിരിക്കുയാണ്. എല്‍ജിബിടി സ്വഭാവം മനപ്പൂര്‍വ്വമുള്ള ലൈംഗിക വൈചിത്ര്യമല്ലെന്നും അതൊരു മനുഷ്യാവസ്ഥ ആണെന്നും അവര്‍ പുറന്തള്ളപ്പെടേണ്ടവരല്ലെന്നും അത്തരം അവസ്ഥയിലുള്ളവര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ലോകമെന്നും അവരുടേയും വ്യക്തി ലൈംഗിക സ്വാതന്ത്ര്യങ്ങളും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള ആധുനിക സമൂഹത്തിന്റെ കാഴ്ചപ്പാടിലേക്കുള്ള വിരല്‍ ചൂണ്ടലാണ് ചിത്രം 'കാതല്‍ ദി കോര്‍'.
മലയാളസിനിമയില്‍ സ്വവര്‍ഗ്ഗപ്രണയം വിഷയമാകുന്ന ആദ്യ സിനിമയൊന്നുമല്ല കാതല്‍. മുമ്പ് പത്മരാജന് കൊണ്ടുവന്ന 'ദേശാടനക്കിളി കരയാറില്ല' അന്ന് കേരളസമൂഹത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി. ലെസ്ബിയന്‍ ബന്ധവും സാധാരണപ്രണയവും തമ്മില്‍ വ്യക്തികളില്‍ ഉണ്ടാകുന്ന അന്ത:സംഘര്‍ഷങ്ങളായിരുന്നു അന്ന് മലയാളി പ്രേക്ഷകര്‍ കണ്ടത്. 2013 ല്‍ പൃഥ്വിരാജിനെയും റഹ്മാനേയും നായകന്മാരാക്കിയ റോഷന് ആന്‍ഡ്രൂസിന്റെ മുംബൈ പോലീസിന്റെ വിഷയവും പുരുഷപ്രണയമായിരുന്നു. കേരള സമൂഹം അത്ര സാധാരണമായി കരുതാത്ത സ്വവര്ഗ്ഗപ്രണയങ്ങള് മൂലകഥയില്‍ വന്നുപോകുന്ന തരത്തിലായിരുന്നു ഈ സിനിമകളില്‍ അത് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ജിയോ ബേബിയുടെ സിനിമ സ്വവര്‍ഗ്ഗപ്രണയം കഥയുടെ കാതലാക്കിയാണ് അവതരിപ്പിക്കുന്നത്.
2007 ല്‍ ബംഗലുരുവിലെ എല്‍ജിബിടി ചലച്ചിത്രോത്സവത്തില്‍ സീക്രട്ട് മൈന്റുമായി എത്തിയ സംവിധായകന് കുറേക്കൂടി വിശാലമായ സ്ക്രീനിലേക്ക് എല്‍ജിബിടി വിഷയവുമായി എത്തിയിരിക്കുകയാണ്. പ്രക്ഷുബ്ദ്ധതകള് ഉള്ളിലൊളിപ്പിച്ച ശാന്തമായ കടല്‍ പോലെ ഒഴുകുന്ന സിനിമ കണ്ടിറങ്ങുന്ന മനസ്സില്‍ ആഴത്തില്‍ പതിയുന്ന അനുഭവം ഉണ്ടാക്കുന്നുന്നു. തിരക്കഥാ സംഭാഷണങ്ങളിലും അഭിനേതാക്കളുടെ പ്രകടനത്തിനും ഊന്നല്‍ നല്കുന്ന സിനിമ കഥയില്‍ നിന്നും അല്‍പ്പം പോലും മാറാന്‍ അനുവദിക്കാത്ത വിധം സൗണ്ട് ട്രാക്ക് ബഹളങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും, അനാവശ്യ നിറങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയം പാലാ തീക്കോയി മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി പ്രമുഖനും ജനസമ്മതനുമായ മാത്യൂ ദേവസ്സി മത്സരിക്കാന്‍ ഇറങ്ങുമ്പോഴാണ് ഭാര്യ ഓമന വിവാഹമോചനവുമായി കോടതിയിലേക്ക് നീങ്ങുന്നത്. സമൂഹത്തിന്റെ പിന്നാമ്പുറത്ത് കണക്കാക്കുന്ന സ്വവര്‍ഗ്ഗ പ്രണയം എന്ന ഏറ്റവും നിഗൂഡമായ സത്യം പുറത്തുവരുന്നതും ദേവസിയേയും ഓമനയേയും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരേയും അവരിലെ ബന്ധങ്ങളെയും അതെങ്ങനെ ബാധിക്കുന്നെന്ന് സിനിമ പറഞ്ഞു വെക്കുന്ന കഥ.
മമ്മൂട്ടിയും ജ്യോതികയും കോംബോ
മമ്മൂട്ടിയ്ക്ക് കോംബോയായി ജ്യോതികയെ കൊണ്ടുവന്നിരിക്കുന്നത് സിനിമയ്ക്ക് ഫ്രഷ് മൂഡ് നല്കുന്നു. ഒരു പക്ഷേ മലയാളത്തിലെ പരിചയ സമ്പന്നയായ ഒരു നടിയെ ഉപയോഗിക്കാമായിരുന്ന കഥാപാത്രത്തിനായി ജ്യോതികയുടെ തെരഞ്ഞെടുപ്പ് ഏറ്റവും മികച്ചതായി മാറുന്നു. മാത്യുവും ദേവസിയുമായി ഇരുവരും മികച്ച കെമിസ്ട്രിയും പ്രകടനവും നല്കുന്നു. അഭിനയ നവസങ്കേതങ്ങളില് ഇതിനകം ആഴ്ന്നു കഴിഞ്ഞിരിക്കുന്ന മമ്മൂട്ടിയ്ക്ക് ദേവസി ഒരു വെല്ലുവിളിയൊന്നുമല്ല. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗിയായ ഒരു കഥാപാത്രത്തെ സ്വീകരിച്ച് സേഫ്സോണ്‍ മറികടക്കാനും പുതിയ ചില പരീക്ഷണങ്ങള്‍ നടത്താനും മമ്മൂട്ടി കാട്ടുന്ന കൗതുകം സിനിമയിലേക്ക് കടന്നുവരുന്ന ഓരോ പുതുമുഖങ്ങള്‍ക്കും മാതൃകയും പാഠപുസ്തകമായി മാറട്ടെ.
ഒട്ടും അതിഭാവുകത്വം കലരാതെയാണ് മമ്മൂട്ടി മാത്യൂദേവസ്സിയെ ഭദ്രമാക്കുന്നത്. അന്ത:സംഘര്‍ഷങ്ങളെ രംഗങ്ങളെ മികവുറ്റതാക്കാന്‍ പണ്ടേ മിടുക്കുള്ള മമ്മൂട്ടി സൂഷ്മാഭിനയത്തിന്റെ അംശങ്ങള്‍ മനോഹരമായി തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് തിരിച്ചറിയുന്ന ചുവന്ന ലൈറ്റിനു കീഴില്‍ വന്നു മുഖം കഴുകുന്ന രംഗവും പിതാവുമായി ദീര്‍ഘനാളുകള്‍ക്ക് ശേഷം സംസാരിച്ച് കരയുന്ന രംഗത്തും സംഭാഷണത്തിന് മമ്മൂട്ടി കൊടുത്തിരിക്കുന്ന മോഡുലേഷന് കഥപറയുമ്പോള്‍ സിനിമയെ അനുസ്മരിപ്പിക്കുന്നു.
എല്ലാം സഹിച്ച് അകത്തളങ്ങളില്‍ ജീവിക്കേണ്ടി വരുന്ന നിസ്സഹായ സ്ത്രീകളുടെ പ്രതിനിധിയാണ് ഓമന. 17 വര്‍ഷത്തിനിടയില്‍ കിടപ്പറയില്‍ പങ്കാളിയുടെ പരിലാളന നാലു തവണ മാത്രം കിട്ടിയിട്ടുള്ള അവര്‍ മകളെ ചോദിച്ചു വാങ്ങുകയാണ്. ദീര്‍ഘകാലത്തിന് ശേഷം മലയാളത്തിലേക്കുള്ള മടങ്ങിവരവ് പക്വതയാര്‍ന്ന അഭിനയത്തിലൂടെയാണ് ജ്യോതിക മടക്കിത്തരുന്നത്. മലയാളത്തില്‍ വെറും മൂന്ന് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള ജ്യോതികളുടെ തകര്‍പ്പന്‍ കഥാപാത്രമാണ് ഓമന. മമ്മൂട്ടിയോളം തന്നെ സൂഷ്മാഭിനയ സാധ്യത ജ്യോതികയ്ക്കും തിരക്കഥ നല്‍കിയിട്ടുണ്ട്.
മാത്യൂസിന്റെ സ്വവര്‍ഗ്ഗപങ്കാളി തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന്റെ പ്രകടനവും ചാച്ചനാകുന്ന നടന്റെയും പ്രകടനം നിര്‍ണ്ണായകമാണ്. കൈത്തഴക്കം വന്ന നടന്മാര് ചെയ്യേണ്ട വേഷം ഇരുവരേയും ശ്രദ്ധിക്കുന്ന ഘടകമാക്കുന്നു
തിരക്കഥയുടെ കരുത്ത്
തെരഞ്ഞെടുത്ത വിഷയവും മികച്ച തിരക്കഥയാണ് സിനിമയുടെ ശക്തി. ആറോ ഏഴോ കഥാപാത്രങ്ങളില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തതയും വ്യക്തിത്വവും നല്കാന് തിരക്കഥാകൃത്തുകളായ പോള്‍സണ്‍ സ്കറിയയ്ക്കും ആദര്‍ശ് സുകുമാരനും കഴിഞ്ഞിട്ടുണ്ട്. അഭിനയ സാധ്യതകളുടെ വികാര വിക്ഷോഭങ്ങളുടെ അനേകം ഷോട്ടുകള്‍ സിനിമയിലുണ്ട്. വെറുതേ നേരം കൊല്ലാനുള്ള ഉപാധിയാക്കി മാത്രം മാറ്റാതെ സമൂഹത്തില്‍ അതിന്റെ ആത്മാവിനെ അവശേഷിപ്പിച്ചാണ് സിനിമ അവസാനിച്ചതെന്ന് കാതല്‍ കണ്ടിറങ്ങുമ്പോള്‍ തോന്നി.
സ്വവര്‍ഗ്ഗ പ്രണയ സിനിമകളില്‍ കാണിക്കുന്ന ഇന്റിമസി സീനുകളോ അത്തരം സംഭാഷണമോ ഒരു കോംബിനേഷന്‍ സീന്‍ പോലും സിനിമയിലില്ല. എന്നാല്‍ കഥാപാത്ര തമ്മിലുള്ള മനോവ്യാപാരങ്ങള്‍, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മഴയത്ത് തങ്കന് കാറില്‍ പോകുമ്പോള്‍ മാത്യൂവിന് നേരെ എറിയുന്ന നോട്ടം, മാത്യൂവിന്റെയും ഓമനയുടെയും ചാച്ചന്റെയും ആത്മ സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ അധികം സംഭാഷണങ്ങള്‍ ഇല്ലാതെ തന്നെ നോട്ടത്തിലൂടെയും മുഖഭാവങ്ങളിലൂടെയും കഥ നന്നായി പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്.
തിരിച്ചറിവുകള്‍
വേര്‍തിരിഞ്ഞു നില്ക്കുന്ന പപ്പയെ തനിക്ക് വെറുക്കാനാകില്ലെന്ന് പറയുന്ന മാത്യുവിന്റെ മകളും മകന്റെ അവസ്ഥ മനസ്സിലാക്കാതെ വിവാഹം കഴിച്ചാല്‍ അത് മാറുമെന്ന് കരുതി മരുമകളുടെ ജീവിതം തകര്‍ത്ത മാത്യുവിന്റെ പിതാവിന്റെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടും തലമുറമാറ്റത്തിന്റെ ദ്വന്ദ വശത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതുപോലെ തന്നെ ഓമനയും ചാച്ചനും തമ്മിലുള്ളതും മാത്യുവും അയാളുടെ സ്വവര്‍ഗ്ഗ പങ്കാളിയായ ഡ്രൈവിംഗ് സ്കൂള്‍ അദ്ധ്യാപകനായ തങ്കനും ബന്ധവും ആഴവും തിരക്കഥയില്‍ ഭദ്രമാകുന്നു.
സ്ത്രീയ്ക്കും പുരുഷനും പ്രണയിക്കാതെ പോലും സുഹൃത്തുക്കളായി കഴിയാനാകുമെന്നും കുടുംബത്തിനുള്ളില്‍ ഭാര്യാഭര്‍ത്തൃ ബന്ധങ്ങള്‍ക്ക് അപ്പുറത്ത് പുരുഷനും സ്ത്രീയും തമ്മില്‍ സൗഹൃദത്തിന്റേതായ ഒരു വലിയ ഇഴയടുപ്പം കൂടിയൂണ്ടെന്നും സിനിമ പറയുന്നു. പരാജയ ലൈംഗിക ജീവിതത്തില്‍ കിടപ്പറയില്‍ മത്സരിച്ചു കടിച്ചുകീറുന്ന ദമ്പതികളല്ല ഇരുവരും. പരസ്പരം തിരിച്ചറിയുകയും ബഹുമാനിക്കുകയും 18 വര്‍ഷത്തെ സൗഹൃദത്തിന്റെ ആഴം നിലനിര്‍ത്തുകയും ചെയ്യുന്ന ദമ്പതികളാണ് മാത്യൂവും ഓമനയും. നൊമ്പരത്തിലും വേര്‍പിരിയലിന്റെ അനിവാര്യതയും സ്വാതന്ത്ര്യബോധവുമാണ് അവരെ നയിക്കുന്നത്.
മാറുന്ന കാഴ്ചപ്പാട്
കേരളത്തിലെ മനുഷ്യന് വ്യാപരിക്കുന്ന പുരോഗമന ആശയങ്ങളുടെ പക്ഷത്തുനില്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും ആത്മീയ കേന്ദ്രമായ പള്ളിയും പട്ടവുമെല്ലാം സ്വവര്‍ഗ്ഗപ്രണയത്തെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് സൂചിപ്പിക്കാന്‍ കൂടി സിനിമ ഉപയോഗിക്കുന്നുണ്ട്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പക്ഷക്കാരനായിട്ടാണ് മാത്യുവിനെ അവതരിപ്പിക്കുന്നത്. എന്നാല്‍ വലതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നവരും അരാചകവാദികളുമായി കാണിക്കുന്നത് പക്ഷം ചേരല്‍ പോലെ കല്ലുകടി ഉളവാക്കുന്നു.
അതുപോലെ തന്നെ കോട്ടയമെന്നാല്‍ പാലായും കാഞ്ഞിരപ്പള്ളിയും ആണെന്നും പള്ളിയും അച്ചായന്ലൈഫും കപ്പയും ബീഫും വീട്ടിലെ സ്ത്രീകളും പുരുഷന്മാരുമെല്ലാം ചേര്‍ന്നുള്ള കള്ളുകുടിയും ആണെന്ന പതിവ് ക്ലീഷേയില്‍ നിന്നും സിനിമയ്ക്ക് മാറി നില്‍ക്കാനാകുന്നില്ല. കോട്ടയം ജീവിതത്തിന്റെ മറ്റൊരു വശവും ഇതര മനുഷ്യരേയും ഒരുസിനിമയും ഇന്നേവരെ കാണിച്ചിട്ടില്ല എന്നത് പോലെ കാതലും ഉള്ക്കൊള്ളുന്നുമില്ലെന്നും തോന്നിപ്പിക്കുന്നു.






