
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍മാരായി പൊതുഭരണവകുപ്പിലെ രണ്ട് അഡീഷണല്‍ സെക്രട്ടറിമാരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയ്ക്കു കൈമാറി. ദേവസ്വം ബോര്‍ഡിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ ദേവസ്വം കമ്മിഷണറാക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം മറികടന്നാണു സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം.
നിലവിലെ ദേവസ്വം കമ്മിഷണര്‍ സി.എന്‍. രാമന് അടുത്തമാസം 31 നു വിരമിക്കുന്ന സാഹചര്യത്തില്‍ ശബരിമല മണ്ഡലകാല- മകരവിളക്ക് മഹോത്സവം അടിയന്തര സാഹചര്യം കണക്കിലെടുത്താണു സര്‍ക്കാര്‍ നീക്കം. ദേവസ്വം കമ്മിഷണറെ നിയമിക്കാന്‍ ആര്‍ക്കാണ് അധികാരം എന്ന വിഷയത്തില്‍ ദേവസ്വംബോര്‍ഡും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം നിലവിലുണ്ട്.
കമ്മിഷണര്‍മാരായി നിയമിക്കാന്‍ പരിഗണിക്കുന്ന മൂന്നുപേരുടെ പട്ടിക നല്‍കണമെന്നു ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് 2019 ല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സ്പെഷ്യല്‍ റൂളിനു വിരുദ്ധമാണെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതിപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍, സര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍നിന്നു കോടതി നിര്‍ദ്ദേശപ്രകാരമാണു ഒരാളെ ഡെപ്യൂട്ടേഷനില്‍ ഡെപ്യൂട്ടി കമ്മിഷണറെ നിയമിച്ചുവരുന്നത്.
1994 മുതല്‍ ബോര്‍ഡിനു പുറത്തുനിന്നുള്ളവരാണു ദേവസ്വം കമ്മിഷണറാകുന്നത്. നിയമബിരുദമുള്ള യോഗ്യരായ ഉദ്യോഗസ്ഥര്‍ ബോര്‍ഡില്‍ ഉണ്ടെങ്കില്‍ അവര്‍ക്കു സ്ഥാനക്കയറ്റം നല്കി നിയമിക്കണമെന്നാണു നിയമം. എന്നാല്‍ അത്തരം ജീവനക്കാരുടെ അഭാവത്തെത്തുടര്ന്നു ബോര്‍ഡിന് പുറത്തുനിന്നുള്ളവരെ നിയമിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഉന്നതാധികാര സമിതി നിലവിലുണ്ട്. അതിന്റെ സെക്രട്ടറിയും ദേവസ്വം കമ്മിഷണറും ഒരാളാകണം. സി.എന്‍. രാമന് വിരമിക്കുന്നതോടെ ദേവസ്വം കമ്മിഷണറുടെ പൂര്‍ണ്ണചുമതല ഡെപ്യൂട്ടി കമ്മിഷണര്‍ക്കു ലഭിക്കും.
അതേസമയം, ശബരിമല സന്നിധാനത്തു സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ മണ്ഡലകാലം കഴിയും വരെ സന്നിധാനത്തു തന്നെ സൂക്ഷിക്കാന്‍ തീരുമാനമായി. പുതിയ കമ്മിഷണര്‍ ചുമതലയേറ്റശേഷമാകും തുടര്‍നടപടികള്‍ക്കു സാധ്യത. മകരവിളക്കിനു നടയടച്ചശേഷം, സന്നിധാനത്തുനിന്നു ടിന്നുകള്‍ ട്രാക്ടറില്‍ പമ്പയിലെത്തിച്ചശേഷം പുറത്തേയ്ക്കു കൊണ്ടുപോകും. സന്നിധാനത്തുനിന്നു മാറ്റുന്നതിനും നശിപ്പിച്ചു കളയുന്നതിനുമായി കരാറുകാരില്‍ നിന്നു താല്പര്യപത്രം ക്ഷണിക്കാനാണു ദേവസ്വംബോര്‍ഡിന്റെ തീരുമാനം.
അതേസമയം, ശബരിമല സന്നിധാനത്തെ കേടായ 6.65 ലക്ഷം ടിന് അരവണ നീക്കം ചെയ്യാന്‍ കഴിയാത്തതു കാരണം മാളികപ്പുറത്തിനു സമീപത്തെ ഗോഡൗണും ആറു പ്രസാദവില്പന കൗണ്ടറും തുറക്കാന്‍ കഴിയുന്നില്ല. പകരം സംവിധാനം ഒരുക്കിയെങ്കിലും തിരക്കേറുന്നതോടെ പ്രധാന ഗോഡൗണുകളില്‍ ഒന്ന് ഉപയോഗിക്കാനാവാത്തതു ബുദ്ധിമുട്ടാണ്. അരവണനീക്കണമെങ്കില് നാനൂറിലധികം ട്രാക്ടര്‍ ട്രിപ്പ് വേണ്ടിവരുമെന്നാണു വിലയിരുത്തല്‍.






