
കൊച്ചി: റിപ്പര്‍ ജയാനന്ദന്, വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയവെ എഴുതിയ ''പുലരി വിരിയും മുമ്പേ''യെന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ പരോള്‍ അനുവദിച്ചു. പോലീസ് എസ്കോര്ട്ടോടെയാണു െഹെക്കോടതി രണ്ടു ദിവസത്തെ പരോള്‍ അനുവദിച്ചത്. ഭാര്യ ഇന്ദിര, മകള്‍ അഡ്വ. കീര്‍ത്തി ജയാനന്ദന് മുഖേന നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവിട്ടത്.
അഞ്ചു കൊലപാതകക്കേസുകളില്‍ പ്രതിയായ അച്ഛനു പരോള്‍ ലഭിക്കാന്‍ മകള്‍ നടത്തിയ നിയമപോരാട്ടത്തെ കോടതി അഭിനന്ദിച്ചു. െകെതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ''സൂര്യനായി തഴുകി ഉറക്കം ഉണര്ത്തുമെന് അച്ഛനെയാണെനിക്കിഷ്ടം'' എന്ന ഗാനവും വിധിന്യായത്തില്‍ ചേര്‍ത്താണ് കോടതി ഉത്തരവ്. പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുപ്പിച്ചശേഷം വിയ്യൂര്‍ ജയിലില്‍ തിരിച്ചെത്തിക്കണമെന്നും ജയാനന്ദനെ തിരികെ ജയിലില്‍ എത്തിക്കുമെന്നു ഹര്‍ജിക്കാരിയും മകളും ജയില്‍ സൂപ്രണ്ടിനു സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ മാസം 23നു രാവിലെ പത്തരയ്ക്ക് എറണാകുളം പ്രസ് ക്ലബില്‍ സുനില്‍ പി. ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനു ജയില്‍ ഡി.ജി.പിയുടെ അനുമതിയുണ്ടെന്നും ജയാനന്ദനു രണ്ടു ദിവസത്തെ പരോള്‍ അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരി ആവശ്യപ്പെട്ടത്. അഞ്ചു കൊലക്കേസുള്‍പ്പെടെ 23 കേസുകളില്‍ പ്രതിയായ ജയാനന്ദന് 17 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്.
മൂന്നു കൊലക്കേസുകളില്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കി. 17 വര്‍ഷത്തെ ജയില്‍ ജീവിതം ഏറെ മാറ്റിയെന്നും നോവലും കഥയുമൊക്കെ ഈ പരിവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാരി വാദിച്ചു. ''പുലരി വിരിയും മുമ്പേ'' എന്ന നോവല്‍ പുസ്തക വായനയിലൂടെ മാനസാന്തരം വന്ന വ്യക്തിയുടെ കഥയാണെന്നും ഹര്‍ജിക്കാരി വിശദീകരിച്ചു. നേരത്തെ മകള്‍ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദനു പരോള്‍ അനുവദിച്ചിരുന്നു.






