
കൊറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുന്നു. വെള്ളിയാഴ്ച എറണാകുളത്തെത്തി കമ്പനി മാനേജ്‌മെന്റുമായി മന്ത്രി നേരിട്ട് ചർച്ച നടത്തും. അതിന് മുന്നോടിയായി ചൊവ്വാഴ്ച തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെയും ലേബർ കമ്മീഷണറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥതല ചർച്ച നടക്കും.
ആവശ്യമെങ്കിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലും തേടുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ജോലി നഷ്ടമായ ജീവനക്കാരുടെ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അമേരിക്കൻ കോർപ്പറേറ്റ് സ്ഥാപനമായ കൊറോ ഹെൽത്ത് കോഴിക്കോട്, കൊച്ചി ബ്രാഞ്ചുകളിലായി 900 ജീവനക്കാരെ പിരിച്ചുവിട്ടതാണ് വിവാദമായത്. രണ്ടര മാസത്തെ ശമ്പളം നൽകി മുൻകൂർ നോട്ടീസ് നൽകാതെയാണ് പിരിച്ചുവിടൽ നടത്തിയതെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്ന കമ്പനി ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിയമനം തുടരുകയാണെന്നും കേരളത്തിലെ പിരിച്ചുവിടൽ മറ്റ് ജീവനക്കാരെ സമ്മർദത്തിലാക്കാൻ ഉപയോഗിക്കുന്നുവെന്നും മുൻ ജീവനക്കാരൻ ജസീൽ അബൂബക്കർ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചു. തൊഴിൽ സുരക്ഷയെ തകർക്കുന്ന നടപടിയാണിതെന്നും കൂട്ടപ്പിരിച്ചുവിടൽ അംഗീകരിക്കില്ലെന്നും സംഘടന വ്യക്തമാക്കി. കൊറോ ഹെൽത്ത് സംഭവം രാജ്യത്തെ തൊഴിൽ മേഖലയ്ക്കുള്ള മുന്നറിയിപ്പാണെന്ന് എ.എ. റഹീം എം.പി പ്രതികരിച്ചു.
കൂട്ടപ്പിരിച്ചുവിടൽ അത്യന്തം പ്രതിഷേധാർഹമാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സി.പി.ഐ.(എം) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനി അറിയിച്ചിരുന്നുവെങ്കിലും, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതോടെ തുടർനീക്കങ്ങളിൽ നിന്ന് കമ്പനി പിന്മാറിയതായും ആരോപണമുണ്ട്.
നിലവിലെ തൊഴിൽ നിയമപ്രകാരം 300-ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലിന് നിശ്ചിത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ നിയമനടപടികളേക്കാൾ സമവായത്തിലൂടെയുള്ള പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.






