
ന്യൂഡല്‍ഹി: കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്.താന്‍ ജനിച്ചത് തെറ്റായ യുഗത്തിലാണെന്നും അഞ്ജു പറഞ്ഞു .പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന ക്രിസ്തുമസ് ആഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അഞ്ജു ബോബി ജോർജ് ഇന്ത്യയുടെ കായിക രംഗത്തെ പുരോഗമനപരമായ മാറ്റങ്ങളെക്കുറിച്ച് തുറന്ന്സംസാരിച്ചത്.
'ഒരു കായിക താരമെന്ന നിലയില്‍ ഇരുപത് വർഷങ്ങൾക്ക് മുൻപാണ് എനിക്ക് ആദ്യത്തെ സ്വർണ മെഡൽ ലഭിച്ചത്, അന്ന് എന്റെ ഡിപ്പാർട്മെന്റ് പോലും എനിക്കൊരു പ്രമോഷൻ നൽകാൻ തയ്യാറായില്ല. പക്ഷെ നീരജ് ചോപ്രയ്ക്ക് മെഡൽ ലഭിച്ച ശേഷം കാര്യങ്ങൾ അങ്ങനെയല്ല, കായിക രംഗത്ത് നേടുന്ന വിജയങ്ങൾ ഇന്ന് ഇന്ത്യ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്നു, എനിക്കതിനോട് ആസൂയ തോന്നാറുണ്ട്, എന്റെ വിജയങ്ങൾ ശരിയായ കാലത്ത് ആയിരുന്നില്ലെന്ന് പോലും തോന്നുന്നു” അഞ്ജു കൂട്ടിച്ചേർത്തു. കൂടാതെ ‘ഖേലോ ഇന്ത്യ’ ‘ഫിറ്റ് ഇന്ത്യ’ തുടങ്ങിയ പദ്ധതികൾ ആഗോള തലത്തിൽ വിജയം കൈവരിക്കാൻ ഇന്ത്യൻ താരങ്ങളെ സഹായിക്കുന്നുവെന്നും ഇതിൽ പ്രധാനമന്ത്രിയുടെ പങ്ക് വളരെ വലുതാണെന്നും അഞ്ജു ബോബി ജോർജ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് സ്ത്രീ ശാക്തീകരണം യാഥാർഥ്യമാകുന്നുവെന്നും, തന്റെ സ്വപ്നങ്ങൾ ഒരു ദിവസം യഥാർഥ്യമാകും എന്ന് ഓരോ സ്ത്രീയും ഇപ്പോൾ വിശ്വസിക്കുന്നതായും അഞ്ജു ബോബി ജോർജ് കൂട്ടിച്ചേർത്തു. 2003 ലെ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ ലോങ് ജംമ്പിൽ സ്വർണ മെഡലും, 2004ലെ ഏഥൻസ് ഒളിമ്പിക്സിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആയ 6.83 മീ. നേട്ടവും സ്വന്തമാക്കിയിരുന്നു. 2002 ൽ അർജുന അവാർഡും, 2003 ലെ ഖേൽ രത്ന അവാർഡും, 2004 ൽ പത്മശ്രീ പുരസ്കാരവും അഞ്ജു ബോബി ജോർജ് നേടിയിട്ടുണ്ട്.






