
കൊല്ലം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും മുന്‍ പ്രസിഡന്റ് വി.എം. സുധീരനും നേര്‍ക്കുനേര്‍. കെ.പി.സി.സി. നേതൃത്വത്തിനെതിരേ സുധീരന് നടത്തിയ വിമര്‍ശനമാണു പ്രകോപനമായത്. ഇതോടെ വി.എം. സുധീരന്റെ പ്രസ്താവനകള്‍ക്കു വില കല്പ്പിക്കുന്നില്ലെന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് വ്യക്തമാക്കി.
സുധീരന്റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണെന്നും പൂര്‍ണമായും തള്ളിക്കളയുന്നതായും സുധാകരന് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന് എതിരെ അനാവശ്യ സമയത്തു പ്രതികരണം നടത്തുന്നത് അദ്ദേഹത്തിന്റെ സംസ്കാരമെന്നും സുധാകരന് കുറ്റപ്പെടുത്തി. ചികിത്സയ്ക്കായി യു.എസിലേക്കു പോകവേ നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ചായിരുന്നു സുധാകരന്റെ പ്രതികരണം.
ഇതോടെ സുധാകരനെതിരേ രൂക്ഷവിമര്‍ശനവുമായി സുധീരന് രംഗത്തെത്തി. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി അതിരുവിട്ടെന്നു സുധീരന് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനും ചുമതലയേറ്റപ്പോള്‍ അവരെ സ്വാഗതം ചെയ്ത ആളാണ് താന്‍. ഗ്രൂപ്പ് അധിഷ്ഠിതമായ സംഘടനാശൈലിക്കു സമൂലമായ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. ഗ്രൂപ്പ് അതിപ്രസരത്തിന്റെ കെടുതികള്‍ അനുഭവിച്ച ആളുകളാണു കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ നേതൃത്വത്തിന്റെ കീഴില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം കൂടി.
ഇടപെടല്‍ ആവശ്യപ്പെട്ട് െഹെക്കമാന്‍ഡിനു കത്തയച്ചു. എന്നാല്‍, നടപടിയുണ്ടായില്ല. ഇതോടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു രാജിവച്ചു.
പിന്നീടു രാഹുല്‍ ഗാന്ധി വിളിച്ചു പ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടാക്കുമെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി യാതൊരു പരിഹാരവും ഉണ്ടായില്ല. ഗ്രൂപ്പ് രാഷ്ട്രീയം കുറെക്കൂടി വിപുലമായ തലത്തിലേക്കു പോയി. നേരത്തെ രണ്ടു ഗ്രൂപ്പാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പ് ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ ഉള്ളില്‍ ഉപഗ്രൂപ്പുകളുമുണ്ട്. അതു സംഘടനയ്ക്കു വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല.
തുടര്‍ന്നാണു കെ.പി.സി.സി നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് പലകാര്യങ്ങളും പറയുന്നുണ്ട്. എന്നാല്‍, അദ്ദേഹം പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിനു തന്നെ മനസിലാക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിനു തിരുത്തേണ്ടി വരുന്നുണ്ട്. ഇക്കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരും.'- സുധീരന് പറഞ്ഞു.






