
അനശ്വരമായ ഒരുപിടി സിനിമകള്‍ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധാന രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള സംവിധായകനാണ് കമൽ. ഷൈൻ ടോം ചാക്കോ നായകനായി എത്തിയ കമലിന്റെ പുതിയ ചിത്രം വിവേകാനന്ദൻ വൈറലാണ് റിലീസ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. വർഷങ്ങള്‍ക്ക് മുമ്പ് കമലിന്റെ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഷൈൻ പ്രവർത്തിച്ചിട്ടുണ്ട്. കമലിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചവരില്‍ പലരും പില്ക്കാലത്ത് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടവരാണ്. നടൻ ദിലീപ്, സംവിധായകൻ ലാല്‍ ജോസ് തുടങ്ങിയവരെല്ലാം അതിൽ പെടുന്നതാണ്. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയാണ് ദിലീപ് സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. ഇപ്പോഴിതാ ദിലീപിന്റെ തുടക്ക കാലത്തെ കുറിച്ച് കമല്‍ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കപെടുകയാണ്.
"പൂക്കാലം വരവായി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ഒരു ദിവസം ലൊക്കേഷനിലേക്ക് ദിലീപും അബിയും കൂടി വന്നു. ജയറാം എന്നെ ദിലീപിനെ പരിചയപ്പെടുത്തി. ഗോപാലകൃഷ്ണൻ എന്നാണ് അന്നു ദിലീപിനെ വിളിക്കുന്നത്. 'അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യണമെന്നുണ്ട്, കമലിന്റെ കൂടെ നിർത്തണ'മെന്ന് ജയറാം പറഞ്ഞു. അടുത്ത പടം മുതല്‍ നിർത്താമെന്ന് ഞാൻ പറഞ്ഞു. ആ പടത്തില്‍ കാവ്യ മാധവൻ ബാലതാരമായി അഭിനയിക്കുന്നുണ്ട്. ചില നിയോഗങ്ങളാണ് ഞാൻ പറയുന്നത്. വിഷ്ണുലോകമായിരുന്നു എന്റെ അടുത്ത പടം.
അതിന്റെ ഷൂട്ടിംഗ് മലമ്പുഴയിലായിരുന്നു. ഷൂട്ടിംഗിന്റെ തലേദിവസം വരാൻ ദിലീപിനോട് പറഞ്ഞിരുന്നു. ഞങ്ങള്‍ ലൊക്കേഷനിലെത്തിയെങ്കിലും ദിലീപ് വന്നില്ല. ഞാൻ പിന്നെയത് വിട്ടു. പിറ്റേന്ന് രാവിലെ ഷൂട്ട് തുടങ്ങി. ഉച്ചയായപ്പോള്‍ ദിലീപ് വിയർത്ത് ഒരു ബാഗുമായി കയറി വരുന്നു. ഇന്നലെ വരാനല്ലേ പറഞ്ഞത്, അസിസ്റ്റന്റ് ഡയറക്റാകാൻ ആദ്യത്തെ ക്വാളിറ്റി സമയ നിഷ്ഠ പാലിക്കലാണെന്ന് പറഞ്ഞ് ഞാൻ ദിലീപിനെ വഴക്ക് പറഞ്ഞു.
'സാറെ പെട്ടുപോയി, ഇന്നലെ എനിക്ക് കൊട്ടാരക്കരയിലായിരുന്നു മിമിക്രി. മിമിക്രി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിക്ക് ബസ് കയറി പാലക്കാട് എത്തിയപ്പോള്‍ 9 മണിയായി' എന്ന് ദിലീപ്. എനിക്ക് ഭയങ്കര വിഷമം തോന്നി. പക്ഷെ ദിലീപ് വരാതായപ്പോള്‍ ഗോപിനാഥ് എന്നയാളെ അസിസ്റ്റന്റ് എന്നയാളെ അസിസ്റ്റന്റ് ഡയറക്ടറാക്കിയിരുന്നു. അടുത്ത പടത്തില്‍ നോക്കാമെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. ദിലീപ് തിരിച്ച് നടന്ന് പോകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. ഒരു അസിസ്റ്റന്റിനെ കൂടി വെക്കാമോയെന്ന് പ്രെഡക്ഷനില്‍ ചോദിച്ചപ്പോള്‍ സമ്മതം ലഭിച്ചു. ദിലീപിനെ തിരിച്ച് വിളിച്ചു. ചില നിമിത്തങ്ങള്‍ അങ്ങനെയാണ്. സഹസംവിധായകനാകുന്നതിനേക്കാള് അഭിനയിക്കാനായിരുന്നു ദിലീപിന് താല്പര്യം. പക്ഷെ എന്നോട് പറയില്ല. അക്കു അക്ബറും ദിലീപും ലാല്‍ ജോസും ഭയങ്കര കമ്ബനിയാണ്. മിക്കവാറും ഒരു റൂമിലാണ് അവർ താമസം. ഓരോ പടത്തിലും ദിലീപിന് ഒരു റോള്‍ കിട്ടുമെന്ന് അവർ പ്രതീക്ഷിക്കും. 'എന്നോടിഷ്ടം കൂടാമോ' എന്ന സിനിമയുടെ സമയത്താണ് ദിലീപിന് എന്തായാലും ഒരുറോള്‍ കൊടുക്കണമെന്ന് ലാല്‍ ജോസ് പറഞ്ഞു.
ആ സിനിമയിലൂടെയാണ് ദിലീപ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തവർ സിനിമയില്‍ പിന്നീട് സജീവമായി എന്നത് ചലച്ചിത്ര ജീവിതത്തില്‍ എ നിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്... " കമല്‍ പറയുന്നു.






