
ഹണിമൂണിന് ഗോവയ്ക്ക് പോകാനുള്ള പ്ലാന്‍ മാറ്റി അയോധ്യയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ദമ്പതികള്‍ ഇപ്പോള്‍ ഭോപ്പാല്‍ കുടുംബ കോടതിയില്‍ കൗണ്‍സിലിംഗ് നടത്തുകയാണ്. ജനുവരി 19 നാണ് ഭോപ്പാല്‍ കുടുംബ കോടതിയില്‍ അസാധാരണമായ കേസ് എത്തിയത്. ഐടി ജീവനക്കാരനാണ് ഭര്‍ത്താവ്.
മദ്ധ്യപ്രദേശില്‍ നിന്നുള്ള ദമ്പതികളുടെ വിവാഹം കഴിഞ്ഞ് അഞ്ചുമാസമേ ആയിട്ടുള്ളൂ. മധുവിധു ഗോവയില്‍ ചെലവഴിക്കാനായിരുന്നു ദമ്പതികളുടെ തീരുമാനം. പക്ഷേ ഭര്‍ത്താവ് കൊണ്ടുപോയത് അയോദ്ധ്യയിലേക്കും വാരണാസിയിലേക്കുമായിരുന്നു. യാത്രകഴിഞ്ഞ് എത്തി 10 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ യുവതി വിവാഹമോചന ഹര്‍ജി നല്കി. തന്റെ ഭര്‍ത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളമാണ് ലഭിക്കുന്നതെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. ഭാര്യയും ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന സ്ത്രീയാണ്.
മധുവിധുവിന് സാമ്പത്തിക പരാധീനതകള്‍ ഇല്ലാതിരുന്നിട്ടും യുവതിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് വിസമ്മതിക്കുകയും ഇന്ത്യയില്‍ തന്നെ ഒരു സ്ഥലം സന്ദര്‍ശിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. തന്റെ മാതാപിതാക്കളെ നോക്കേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു വിദേശത്തേക്കുള്ള യാത്ര ഒഴിവാക്കിയത്. തുടര്‍ന്ന് ഗോവയിലേക്കോ ദക്ഷിണേന്ത്യയിലേക്കോ പോകാന്‍ സമ്മതിച്ചു.
എന്നാല്‍ ഭാര്യയോട് ഒന്നും പറയാതെ ഭര്‍ത്താവ് വിമാനടിക്കറ്റ് ബുക്ക് ചെയ്തത് അയോധ്യയിലേക്കും വാരണാസിയിലേക്കും. രാമമന്ദിര്‍ പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് തന്റെ അമ്മ നഗരം സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചതിനാല്‍ അവര്‍ അയോധ്യയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് യാത്രയ്ക്ക് ഒരു ദിവസം മുമ്പ്, മാറ്റിയ യാത്രാ പദ്ധതികളെക്കുറിച്ച് അദ്ദേഹം അവളെ അറിയിച്ചു.
അന്നൊന്നും അവള് യാത്രയോട് എതിര്‍പ്പൊന്നും പറഞ്ഞില്ല, തര്‍ക്കമില്ലാതെ പ്ലാനുമായി മുന്നോട്ട് പോയി. എന്നാല്‍, തീര്‍ഥാടന സ്ഥലങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് അവര്‍ കുടുംബ കോടതിയെ സമീപിച്ചു. തന്നെക്കാളും ഭര്‍ത്താവാണ് കുടുംബാംഗങ്ങളെ ശ്രദ്ധിക്കുന്നതെന്നും മൊഴിയില്‍ പറയുന്നു. ഇതിനിടെ ഭാര്യ വലിയ ബഹളമുണ്ടാക്കുകയാണെന്ന് ഭര്‍ത്താവ് പറഞ്ഞു.






