
ജോര്‍ദാനിലെ വാദി റം എന്ന മരുഭൂമിയുടെ പേര് ആളുകള്‍ ആദ്യമായി കേട്ടത് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആടുജീവിതം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. കോവിഡ് കാലത്തും ആടുജീവിതത്തിന്റെ ലൊക്കേഷനുകളില്‍ ഒന്നായി ജോര്‍ദാനിലെ ഈ സ്ഥലം മാറിയിരുന്നു. വീണ്ടും ഈ പേര് സിനിമാചര്‍ച്ചകള്‍ക്കിടയില്‍ നിറയുന്നു. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രമാണ് വാദി റം മരുഭൂമിയില്‍ ചിത്രീകരിച്ചത്. ഇപ്പോഴിതാ അവിടെയുള്ള ഷൂട്ടിംഗ് തീര്‍ന്നു എന്ന സന്തോഷം പങ്കിട്ടിരിക്കുകയാണ് അക്ഷയ് കുമാര്‍. ‘‘പഴയ അതേ മീമുകൾ കേട്ട് മടുത്തു, ഇതാ പുതിയ ചില മഡ്-ടീരിയൽ ...ജോർദാനിലെ ചാവുകടലിൽ ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ ഈ അവിസ്മരണീയ ഷെഡ്യൂളിന്റെ അവസാനം ഞങ്ങൾ ആഘോഷിച്ചത് ഇങ്ങനെയാണ്. അതൊരു ‘റാപ്പ്’ ആണ്!...’’ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നൂറിലധികം ദിവസം നീണ്ട ചിത്രീകരണത്തിനാണ് വാദി റം മരുഭൂമിയില്‍ അവസാനമായിരിക്കുന്നത്.
മലയാളികളെ സംബന്ധിച്ച് ഈ സിനിമയില്‍ പൃഥ്വിരാജ് ആണ് പ്രതിനായകനായി എത്തുന്നത് എന്നുള്ളതാണ് കൗതുകം. ഒരാഴ്ച മുന്‍പെത്തിയ ചിത്രത്തിന്റെ ടീസര്‍ പൃഥ്വിരാജിന്റെ മലയാളം സംഭാഷണത്തിലാണ് ആരംഭിച്ചത്. സലാറിന് ശേഷം പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിലെത്തുന്ന മറുഭാഷാ ചിത്രമായിരിക്കും ഇത്. കബീര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹിന്ദിയില്‍ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രമാണിത്. ജാക്കി ഭഗ്നാനിയും ദീപ്ശിഖ ദേശ്മുഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയും മാനുഷി ഛില്ലാറും അലയ എഫും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.






