
കൊച്ചി: കേരളതീരം വഴിയുള്ള മനുഷ്യക്കടത്ത് ഗണ്യമായി കുറഞ്ഞതായി തീരസംരക്ഷണ സേന. നേവിയും കോസ്റ്റ്ഗാര്‍ഡും നിരീക്ഷണം ശക്തമാക്കിയതും യാത്രയിലെ അപായഭീതിയുമാണു മനുഷ്യക്കടത്ത് കുറയാന്‍ കാരണമെന്നു കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ പറയുന്നു.
ബോട്ടുകള്‍ക്കു പരിശോധന നിര്‍ബന്ധമാക്കിയതും കടത്തുകാര്‍ക്കു തിരിച്ചടിയായി. തിരുവനന്തപുരം മുനമ്പം, ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി മനുഷ്യക്കടത്ത് നടന്നിരുന്നത്. പഴയ മത്സ്യബന്ധന ബോട്ടുകള്‍ വാങ്ങി ഇതിനുപയോഗിച്ചിരുന്നു.
2019 ജനുവരി 12 നു മുനമ്പം മാല്യങ്കര ബോട്ടുജെട്ടിയില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 87 പേര് ബോട്ടില്‍ വിദേശത്തേക്കു കടന്ന സംഭവത്തില്‍ യാതൊരു വിവരവുമില്ല. ഇവര്‍ യാത്രയ്ക്കിടെ കടലില്‍വച്ച് അപായപ്പെട്ടിരിക്കാമെന്നാണ് രാജ്യാന്തര ഏജന്‍സികള്‍ കേന്ദ്ര ആന്റി ട്രാഫിക്കിങ് സെല്ലിനെ അറിയിച്ചിരിക്കുന്നത്. ഇവരുടെ ബന്ധുക്കളെയും അടുപ്പക്കാരെയും കേന്ദ്രീകരിച്ച് ഇത്രയും കാലം നടത്തിയ അന്വേഷണത്തില്‍ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഏതെങ്കിലും രാജ്യത്തു ചെന്നെത്തുന്നവര്‍ സാധാരണ ഗതിയില്‍ എപ്പോഴെങ്കിലും നാട്ടിലുള്ളവരുമായി ബന്ധപ്പെടാതിരിക്കില്ല.
വിവരം പല രാജ്യാന്തര ഏജന്‍സികളെയും അറിയിച്ചിട്ടുണ്ടെങ്കിലും അവരുടെ റിപ്പോര്‍ട്ടുകളും നെഗറ്റീവാണ്. കാണാതായവര്‍ ചെന്നെത്താന്‍ സാധ്യതയുള്ള ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും പുറമേ മലേഷ്യ, തായ്ലന്ഡ്, ഇന്തോനേഷ്യ, അള്‍ജീറിയ തുടങ്ങിയ രാജ്യങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. ഇവരുടെ ബന്ധുക്കളില്‍ ചിലര്‍ക്ക് അള്‍ജീരിയയില്‍നിന്നു വന്ന ഫോണ്‍സന്ദേശത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണമുണ്ടായി. എന്നാല്‍ അതിനൊന്നും ഫലമുണ്ടായില്ല. അതോടെ അന്വേഷണം അവസാനിപ്പിച്ചെങ്കിലും കേസ് ക്ലോസ് ചെയ്യില്ല. ഭാവിയില്‍ എന്തെങ്കിലും തുമ്പുലഭിച്ചാല് തുടരന്വേഷണം നടത്തും.
ഇന്ത്യയിലെയും വിദേശത്തെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴി വിവരങ്ങള്‍ തേടിയിട്ടും സംഘം എവിടേക്കു പോെയന്നോ എന്തു സംഭവിച്ചെന്നോ കണ്ടെത്താനായില്ല. മുനമ്പം തീരത്തുനിന്ന് ഭക്ഷണപായ്ക്കറ്റുകള്‍ നിറച്ച 19 ബാഗുകളും കൊടുങ്ങല്ലൂരില്‍നിന്ന് 54 ബാഗുകളും കണ്ടെടുത്തതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ബോട്ടുമാര്‍ഗം കുറഞ്ഞ നിരക്കില്‍ ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത് ഡല്‍ഹി അംബേദ്കര്‍ കോളനി നിവാസികള്‍, തമിഴ് വംശജര്‍, ശ്രീലങ്കന്‍ പൗരന്മാര്, ഇതര സംസ്ഥാനക്കാര്‍ തുടങ്ങിയവരെ മുനമ്പത്തുനിന്ന് ബോട്ടില്‍ കടത്തുകയായിരുന്നു.
കടത്തല്സംഘം ഓരോ ആളില്‍നിന്നും മൂന്നുലക്ഷം രൂപവീതം ഈടാക്കിയതായാണു പോലീസ് റിപ്പോര്‍ട്ട്. 66 നോട്ടിക്കല്‍ െമെല്‍ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ദൂരദര്ശിനികളാണു നേവിയും കോസ്റ്റ്ഗാഡും ഉപയോഗിക്കുന്നത്. അവയുടെ കണ്ണുവെട്ടിച്ചു കടക്കുക എളുപ്പമല്ലെന്നാണു കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്.






