
കല്‍പ്പറ്റ: കാമ്പസുകളിലെ അരാജകത്വ പ്രവണതകളില്‍ അകപ്പെട്ട് ജീവന് വെടിയേണ്ടിവന്നരില് ഒടുവിലത്തെ ഇരയാണ്, പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബി.വി.എസ്.എസി വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥ്. സീനിയര്‍ വിദ്യാര്‍ഥികളുടെ കൊടും ക്രൂരതയ്ക്ക് ഇരയായാണ് സിദ്ധാര്‍ഥ് മരിച്ചത്. കഴിഞ്ഞ 18 നാണ് സിദ്ധാര്‍ഥിനെ ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വാലെന്റെന്സ് ദിനത്തിലുണ്ടായ ചില സംഭവങ്ങളുടെ പേരിലായിരുന്നു അക്രമം. സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ചേര്‍ന്ന് 130 ലേറെ കുട്ടികളുടെ മുന്നില്‍ സിദ്ധാര്‍ഥിനെ നഗ്നനാക്കി പരസ്യ വിചാണ ചെയ്യുകയും ബെല്‍റ്റും കമ്പി വടിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സാക്ഷി മൊഴികളില്‍ പറയുന്നു. സിദ്ധാര്‍ഥിനു ക്രൂരമര്‍ദനം ഏറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതികളില്‍ കോളജിലെ ആന്റി റാഗിങ്സെല് അംഗംകൂടിയായ കോളജ് യൂണിയന് പ്രസിഡന്റ് കെ. അരുണും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും യൂണിയന് അംഗവും ഉള്‍പ്പെട്ടിരുന്നു. കാമ്പസിലെ സംഘടനാ സ്വാതന്ത്ര്യം വിദ്യാര്‍ഥി നേതാക്കള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേസില്‍ അകപ്പെട്ടത് ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായതിനാല്‍ ഇവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് കോളജ് അധികൃതരും പോലീസും നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കുറ്റവാളികള്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയതിന് ശേഷമാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും പരാതിയുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണം നാടിനെ നടുക്കി 11 നാള് പിന്നിട്ട ശേഷമാണ് പോലീസ് അറസ്റ്റിലേക്കു കടന്നത്. ഇത്രയും ദിവസം പോലീസ് എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.
എന്നാല്‍ പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്തി കുറ്റക്കാരെ സസ്പെന്‍ഡ് ചെയ്തുവെന്നും സിദ്ധാര്‍ഥിന് മര്‍ദനമേറ്റ വിവരം അപ്പോള്‍ ആരും അറിയിച്ചില്ലെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. കേസില്‍ 25 പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിലെ പ്രധാനപ്രതിയായ അഖിലിനെ പാലക്കാട് വച്ച് പോലീസ് പിടികൂടുകയും ചെയ്തു.
മുഴുവന്‍ കുറ്റാവളികളെയും നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും ഇനി ഒരു വിദ്യാര്‍ത്ഥിയുടെ ജീവന് പോലും കലാലയങ്ങളില്‍ പൊലിയില്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് നാടിന്റെ ആവശ്യം. കാമ്പസുകള്‍ അക്രമസ്വഭാവമുള്ള ആളുകളെയും ലഹരി ഉപഭോക്താക്കളേയും വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി മാറുകയാണെന്ന ഉത്കണ്ഠ പൊതുസമൂഹവും പങ്കുവയ്ക്കുന്നു. ഇത്തരം പ്രവണതകളില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആശങ്ക.






