
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്ലിനു രാഷ്ട്രപതി അനുമതി നല്‍കിയതിനെച്ചൊല്ലിയും ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്പോര്. രാഷ്ട്രപതിഭവനില്‍നിന്നുള്ള അനുകൂലനടപടിയുടെ പിന്‍ബലത്തില്‍ മന്ത്രി പി. രാജീവ് രാജ്ഭവനുനേരേ വിരല്‍ചൂണ്ടിയതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിരോധവുമായി രംഗത്തെത്തി. ബില്ലിനുള്ള അംഗീകാരം സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള അണ്ണന്-തമ്പി ബന്ധത്തിന്റെ ഫലമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരോപിച്ചു.
ഏഴ് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതില്‍ ലോകായുക്ത ബില്ലിനു മാത്രമാണ് അംഗീകാരമെന്നു രാജ്ഭവന് ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ മാറ്റുന്നതും വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി വിപുലീകരിക്കുന്നതും ഉള്‍പ്പെടെ ആറ് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുകയാണ്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളിലെ തീരുമാനം കാത്തിരിക്കുകയാണെന്നും രാജ്ഭവന് വ്യക്തമാക്കി.
ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ചതു ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നു മന്ത്രി രാജീവ് പ്രതികരിച്ചു. നിയമസഭ പാസാക്കിയപ്പോള്തന്നെ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടണമായിരുന്നു. ഗവര്‍ണര്‍ക്കു ഭരണഘടന വിവേചനാധികാരം നല്‍കുന്നില്ല. അദ്ദേഹത്തിന്റെ നിലപാട് തെറ്റാണെന്നു തെളിഞ്ഞു. അന്വേഷണവും വിധിയും ഒരേ ഏജന്‍സിക്കു ചെയ്യാന്‍ കഴിയുമോയെന്ന ചോദ്യമാണു ബില്ലിന്റെ കാതല്‍. പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമത്തിലെ അതേ വ്യവസ്ഥകളാണു ബില്ലിലുള്ളത്. ഗവര്‍ണര്‍ ഇപ്പോഴും ബില്ലുകള്‍ക്കു മേല്‍ അടയിരിക്കുകയാണ്. യാത്രാത്തിരക്കു മൂലം അദ്ദേഹത്തിനു സമയം തീരെയില്ലെന്നും രാജീവ് പരിഹസിച്ചു.
രാഷ്ട്രപതിയുടെ തീരുമാനത്തോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരോപിച്ചു. രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രവേഗം പാസാക്കി തിരിച്ചയച്ചത് അത്ഭുതകരമാണ്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തമ്മില്‍ അണ്ണന്-തമ്പി ബന്ധമാണ്. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സംഘപരിവാറുമായി അന്തര്‍ധാരയുണ്ടെന്നു കൂടുതല്‍ വ്യക്തമാക്കുന്നതാണ് ലോകായുക്ത ബില്ലിനുള്ള അംഗീകാരം. സി.പി.എം. സംസ്ഥാനനേതൃത്വം കേന്ദ്രസര്‍ക്കാരില്‍ വന്‍സമ്മര്‍ദം ചെലുത്തിയാണു രാഷ്ട്രപതിയുടെ അനുമതി വാങ്ങിയതെന്നും സതീശന് ആരോപിച്ചു.






