
ബിഗ് ബജറ്റ് ചിത്രങ്ങൾക്കും മേലെയായി ചില കൊച്ചു സിനിമകൾ വലിയ വിജയങ്ങൾ കൈവരിക്കാറുണ്ട്. ഈയടുത്തായി മലയാള സിനിമ പ്രേക്ഷകർ താരങ്ങളെയോ ബജറ്റോ ഒന്നും നോക്കാതെ കഥയിലെ കാമ്പും എന്റർടൈൻമെന്റ് ഘടകവും മാത്രം നോക്കി സിനിമകളെ വിജയിപ്പിക്കാറുണ്ട്.
അക്കൂട്ടത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന സിനിമയാണ് മഞ്ഞുമ്മേൽ ബോയ്സ്.
ഒരു യഥാർത്ഥ സംഭവത്തെ സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് ഈ സിനിമയിൽ. ശരിക്കും ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിക്കുന്ന അപൂര്‍വ്വ പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്.
ഇപ്പോഴിതാ അവിടുത്തെ ഒരു തിയറ്ററില്‍ വച്ച് ചിത്രം കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്.
" ഒരു സിനിമാപ്രേമി എന്ന നിലയില്‍ പോയ വര്‍ഷങ്ങളില്‍ അത്രമേല്‍ ഇഷ്ടം തോന്നിയ സിനിമകള്‍ നല്കിയ അനുഭവങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഇന്സെപ്ഷന്, ഷേപ്പ് ഓഫ് വാട്ടര്‍, ലാ ലാ ലാന്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ അവസാനിച്ച് എന്‍ഡ് ക്രെഡിറ്റ്സ് കഴിയുന്നതുവരെയും ഞാന്‍ സ്ക്രീനിലേക്ക് നോക്കി ഇരുന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞപ്പോള്‍ തിയറ്ററില്‍ നിന്ന് വേഗം ഇറങ്ങിപ്പോരാനാണ് ഞാന്‍ നോക്കിയത്. കാരണം ഞാന്‍ കരയുന്നത് മറ്റുള്ളവര്‍ കാണരുതെന്ന് കരുതി. ഇന്നലെ മഞ്ഞുമ്മല്‍ ബോയ്സ് കണ്ടതിന് ശേഷം സ്ക്രീനിലേക്ക് ഉറ്റുനോക്കി ഞാന്‍ ഇരുന്നു. മലയാളികളല്ലാത്തവര്‍ നിറഞ്ഞ ഒരു തിയറ്ററിലാണ് എനിക്കറിയാവുന്ന കുറച്ചുപേര്‍ ചേര്‍ന്ന് സൃഷ്ടിച്ച സിനിമ ഞാന്‍ കണ്ടത്. ഞാന്‍ ബഹുമാനിക്കുന്ന ആ കുറച്ചുപേരില്‍ ചിലര്‍ എന്റെ സുഹൃത്തുക്കളുമാണ്. എനിക്ക് അഭിമാനം തോന്നി. മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്. നമ്മള് ആരെക്കാളും മുന്‍പേ സുഷിന് അത് മനസിലാക്കിയിരുന്നെന്ന് തോന്നുന്നു... " വിനീത് കുറിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിനീതിന്റെ കുറിപ്പ്.
താരതമ്യേന ചെറിയ സ്ക്രീന്‍ കൗണ്ടോടെ ഫെബ്രുവരി 22 ന് അവിടെ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ഈ ഞായറാഴ്ച മാത്രം 1000 ല്‍ അധികം തിയറ്ററുകളില്‍ ഷോ ഉണ്ടായിരുന്നു. ശനിയാഴ്ച വരെയുള്ള കണക്കില്‍ മാത്രം തമിഴ്നാട്ടില്‍ നിന്ന് ചിത്രം 10 കോടിയിലധികം നേടി. ഗുണ കേവ്സ് പശ്ചാത്തലമായി വരുന്ന, കമല്‍ ഹാസന് ചിത്രം ഗുണയുടെ റെഫറന്‍സുകളുള്ള ചിത്രം ഒരു തമിഴ് ചിത്രം പോലെയാണ് തമിഴ്നാട്ടില്‍ സ്വീകരിക്കപ്പെടുന്നത്.






