
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ നിരവധി തിരിച്ചടികളില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതി വിധി. 13,000 കോടി രൂപ കടമെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതാണ് സര്‍ക്കാരിനും ഇടതുമുന്നണിക്കും ആശ്വാസമായത്.
സാമ്പത്തികവര്‍ഷാവസാനത്തെ ചെലവുകള്‍ ഒരുപരിധിവരെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാന നേട്ടം. തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഇടതുമുന്നണിക്കും സര്‍ക്കാരിനും വലിയ രാഷ്ട്രീയ നേട്ടമാണ് നല്‍കുന്നത്.
മാര്‍ച്ച് മാസം മറികടക്കാന്‍ കുറഞ്ഞത് 17,000 കോടി രൂപയെങ്കിലും വേണ്ടിയിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. അത് മറികടക്കാന്‍ ഒരുപരിധി വരെ ഈ വിധികൊണ്ട് കഴിയുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. മാത്രമല്ല, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പ്രതിപക്ഷം ഉള്‍പ്പെടെ ആയുധമാക്കിയത് ഇടതുസര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ ആകെ തകര്‍ന്നതാണ്.
സാമൂഹികക്ഷേമ പെന്ഷന്, സൈപ്ലകോയിലെ സബ്സിഡി സാധനങ്ങളുടെ ലഭ്യതയില്ലായ്മ എന്നിവയൊക്കെയാണ് വലിയതോതില്‍ പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അതിനോടൊപ്പം ശമ്പളവിതരണം കൂടി തടസപ്പെട്ടതോടെ സര്‍ക്കാര്‍ വല്ലാത്ത പ്രതിസന്ധിയിലായിരുന്നു.
അതില്‍നിന്ന് ഒരുപരിധി വരെ കരകയറാന്‍ ഈ വിധിയിലൂടെ ഇപ്പോള്‍ സംസ്ഥാനത്തിന് കഴിയും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ കുറഞ്ഞത് രണ്ടുമാസത്തെയെങ്കിലും സാമൂഹികക്ഷേമ പെന്ഷന് നല്‍കാനുള്ള ഉത്തരവ് ഇറക്കാന്‍ ഇതിലൂടെ കഴിയും. അതോടൊപ്പം സിവിസൈപ്ലസിലെ പ്രശ്നങ്ങളും ഒരുപരിധി വരെ പരിഹരിക്കാനാകുമെന്നും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇത് വലിയ ആശ്വാസമാകുമെന്നാണ് ഇടതുമുന്നണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം തന്നെ ഇത് തെരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയനേട്ടമാക്കാനുള്ള നീക്കവും അവര്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നത് യാഥാര്‍ഥ്യമാണെന്നു ജനങ്ങളെ ബോധിപ്പിക്കാന്‍ ഈ വിധി കൊണ്ട് കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയില്‍ കേരളത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാരിനെ അടിയറ പറയിപ്പിച്ചതിലൂടെ, ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ തങ്ങളാണ് മുന്നിലെന്നു സ്ഥാപിച്ചെടുക്കാനും ഇടതുമുന്നണി ശ്രമിക്കും.
അതോടൊപ്പം തന്നെ ഇത് കോണ്‍ഗ്രസിനെതിരേയും ശക്തമായ ആയുധമാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ അവകാശം കേന്ദ്രം തടഞ്ഞുവയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അതിനെ തള്ളിക്കളയുക മാത്രമല്ല, കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചവരാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള കോണ്ഗ്രസ്നേതാക്കളെന്ന് ഇടതുകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റേത് കള്ളക്കണക്കാണെന്നു പറഞ്ഞ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തെ തുരങ്കംവയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. മാത്രമല്ല, ബി.ജെ.പിക്ക് അവര്‍ പിന്തുണ നല്‍കുകയും ചെയ്തു. അതിനേറ്റ തിരിച്ചടി കൂടിയാണ് ഈ വിധിയെന്ന പ്രചാരണവും ഇടതുമുന്നണി ശക്തമാക്കും.






