
യുവതാരങ്ങളിൽ ശ്രദ്ധേയയാണ് അനാർക്കലി മരക്കാർ. അനാർക്കലി മാത്രമല്ല, അമ്മ ലാലിയും സിനിമയിൽ സജീവമാണിന്ന്. ഇരുവർക്കും മുൻപെ സിനിമയിലെത്തിയത് ലാലിയുടെ മൂത്തമകളും അനാർക്കലിയുടെ ചേച്ചിയുമായ ലക്ഷ്മി മരക്കാർ ആണ്. 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തി'ൽ ബാലതാരമായി എത്തിയത് ലക്ഷ്മിയായിരുന്നു.
മക്കളെ സുഹൃത്തായി കാണുന്നൊരു അമ്മയാണ് ലാലി. അനാർക്കലിയും ലാലിയും ഒന്നിച്ചുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൾ പ്രണയിക്കുന്നയാൾ പൊളിറ്റിക്കൽ ആവണം എന്നു മാത്രമേ താൻ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ലാലി പറയുന്നത്. അതിന്റെ കാരണവും ലാലി വ്യക്തമാക്കുന്നു.
"ഇവളുടെ പ്രണയങ്ങളെല്ലാം ഭയങ്കര തമാശയാണ്. ഇവൾ മുടി വെട്ടിയാൽ ബ്രേക്കപ്പാകും. ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തെന്നെ പേരിൽ ഇവൾ ബ്രേക്കപ്പായിട്ടുണ്ട്. പൊളിറ്റിക്കൽ അല്ലാത്ത ആളുകളായതുകൊണ്ടല്ലേ, മുടി കളഞ്ഞെന്ന് പറഞ്ഞ് ബ്രേക്കപ്പായപ്പോൾ നിന്റെ മുടിയെയാണോ അവർ സ്നേഹിച്ചതെന്നു ഞാൻ ചോദിച്ചു. പോയി പണി നോക്കാൻ പറയെന്ന് ഞാൻ പറയും. ഞങ്ങൾ രണ്ട് പേരും ഒരു ഐസ്ക്രീം കഴിച്ച് തിരിച്ച് വരും. ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കൽ ആകണമെന്നാണ്. അല്ലാതെ ബോറായിരിക്കും," ലാലിയുടെ വാക്കുകളിങ്ങനെ.
2016 ൽ പുറത്തിറങ്ങിയ ,'ആനന്ദം' എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് 'വിമാനം', 'മന്ദാരം', 'മാർക്കോണി മത്തായി', 'ഉയരെ' തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ഉയരെ'യിൽ പാർവ്വതിയുടെ സുഹൃത്തായുള്ള അനാർക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രിയൻ ഓട്ടത്തിലാണ്, ബി 32 മുതൽ 44 വരെ, ജാനകി ജാനേ തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി അഭിനയിച്ചു. അനാർക്കലി കേന്ദ്രകഥാപാത്രമായെത്തിയ ചിത്രങ്ങളായിരുന്നു സുലൈഖ മൻസിൽ, അമല എന്നിവ.






