
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് രമേഷ് പിഷാരടി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രമേഷ് പിഷാരടി. ഇപ്പോഴിതാ തെരഞ്ഞെടുപ്പിന് പിന്നാലെ പിഷാരടിയ്ക്ക് ആശംസകള്‍ അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയും ധര്‍മ്മജനും തമ്മിലുളള സൗഹൃദം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. നന്മയുളള ആത്മാര്‍ത്ഥതയുളള ദീര്‍ഘ വീക്ഷണമുളള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍ എന്നാണ് ധര്‍മ്മജന്‍ കുറിച്ചത്. പിഷാരടിയ്‌ക്കൊപ്പമുളള ചിത്രവും ധര്‍മ്മജന്‍ പങ്കുവച്ചിട്ടുണ്ട്.
''പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ട…അപ്പൊ ഞാൻ പറഞ്ഞു “ എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ് ’’
പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന് എന്നിരുന്നാലും ഞങ്ങൾ നാദിർഷ കോട്ടയം നസീർ കലാഭവൻ ഷാജോൺ കലാഭവൻ ജിന്റോ ഹരി പി നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു.
നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ സ്‌നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി'' - ധര്‍മ്മജന്റെ വാക്കുകള്‍.
' ബഡായി ബംഗ്ലാവ്' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പിഷാരടിയും ധര്‍മ്മജനും മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലും ധര്‍മ്മജന്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.






