
സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് കെ കെ ശൈലജ. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കല്ലെന്നും പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് ബൂമറാങ്ങായി മാറുമെന്നും അവര് കൂട്ടിച്ചേർത്തു.
''സൈബർ ഇടത്തിൽ അധാർമിക നീക്കം എനിക്കെതിരെ ഉണ്ടായി. സൈബർ ആക്രമണമാണ് വടകരയിൽ ചർച്ച എന്നത് ശരിയല്ല. എന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്തു, അതിന് മാധ്യമങ്ങളെ ഉപയോഗിച്ചു. ചിന്തിക്കുന്ന ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ഞാൻ എനിക്കെതിരെ ആരോപണം ഉണ്ടാക്കുമോ? വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യമില്ല. ഞാൻ ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടെ. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ? ഞാൻ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂ.'' കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.






