
കെഎസ്ആര്‍ടിസി സ്കാനിയ ബസിൽ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം കവരാന്‍ ശ്രമിച്ച കണ്ടക്ടറെ പിടികൂടി വിജിലൻസ്. ബംഗളൂരു- തിരുവനന്തപുരം ബസിൽ 5 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് സംഭവം നടന്നത്.
കെഎസ്ആര്‍ടിസി വിജിലൻസ് വയനാട് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. നഞ്ചൻഗോഡ് വെച്ച് കെഎസ്ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.
രണ്ട് പേർ കോഴിക്കോട്ടേക്കും മൂന്ന് യാത്രക്കാർ കൽപ്പറ്റയ്ക്കുമാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. 3733 രൂപയായിരുന്നു ആകെ ടിക്കറ്റ് തുക. പണം ഇറങ്ങുമ്പോൾ നൽകിയാല് മതിയെന്ന് കണ്ടക്ടർ പറഞ്ഞതായി യാത്രക്കാർ അറിയിച്ചു. യാത്രക്കാര്‍ ഇറങ്ങുന്ന സമയത്ത് ടിക്കറ്റ് നല്‍കാതെ പണം മുക്കാനായിരുന്നു കണ്ടക്ടറുടെ ശ്രമം എന്നാണ് വിജിലൻസ് നിഗമനം.






