
കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ടി.സിദ്ദീഖ്. പാർട്ടിക്കുള്ളിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് കലാപം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് സിദ്ദീഖ് ആരോപിച്ചു. ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പാര്‍ട്ടിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത്. തനിക്കെതിരെ ഇതിന്റെ രാഘവന് വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് സിദ്ദീഖ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു എംകെ രാഘവൻ തുറന്നുപറഞ്ഞത്. തെരഞ്ഞെടുപ്പിന് ആറു ദിവസം മാത്രം ബാക്കി നൽകി കെപിസിസി അംഗം കെ വി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ 53 പേർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു നടത്തിയ വാർത്താ സമ്മേളനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി എംകെ രാഘവൻ പറഞ്ഞു.
ചേവായൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചതെങ്കിലും ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാവിന്റെ പിന്തുണയുള്ള സംഘമാണിതെന്ന വിമർശനം ഉയർന്നിരുന്നു. ഈ സംഘത്തിൻറെ തായ് വേര് അറുക്കണം എന്നുകൂടി രാഘവൻ യോഗത്തിൽ പറഞ്ഞു വെച്ചതോടെ ഈ സൂചന സിദ്ദിഖിനെക്കുറിച്ചാണെന്ന വ്യാഖ്യാനങ്ങളും പുറത്തുവന്നു. സിദ്ദീഖ് ഇക്കാര്യം നിഷേധിച്ചാണ് ഇന്ന് കോഴിക്കോട് വാർത്താ സമ്മേളനം നടത്തിയത്.






