
സിദ്ദീഖിന്റെ മകന് റാഷിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാല്‍. കഥ പറയാന്‍ സിദ്ദീഖിന്റെ വീട്ടില്‍ ചെന്നപ്പോള്‍ സിദ്ദീഖിന് മകനോടുളള സ്നേഹം താന്‍ അടുത്തറിഞ്ഞുവെന്നാണ് മധുപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പ്രിയപ്പെട്ട സിദ്ധിക്കിക്ക അങ്ങയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ ഇരുന്നത്. അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തുന്നത് കണ്ടു. എത്രമാത്രം സ്നേഹത്തോടെ ആണ് അവനെ അടുത്തിരുത്തുന്നത്. ഒരച്ഛന്റെ സ്നേഹം കാണുകയും അനുഭവിക്കുകയുമായിരുന്നു.ആദരാഞ്ജലികൾ -മധുപാല്‍ കുറിച്ചു.
വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റാഷിന്റെ അന്ത്യം. സിദ്ദീഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്. സാപ്പി എന്ന വിളിപ്പേരുളള റാഷിന് സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതനായിരുന്നു. സിദ്ദീഖ് റാഷിന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത് പതിവാണ്. മാനസിക വെല്ലുവിളി നേരിടുന്ന സാപ്പിയെ സ്പെഷ്യല്‍ ചൈല്‍ഡ് എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്.






