
മലയാളികള്‍ക്ക് പ്രിയനായ ഗായകനായ എം.ജി.ശ്രീകുമാര്‍. മലയാള സിനിമാപ്രേക്ഷകര്‍ക്കും ശ്രോതാക്കള്‍ക്കും കാതിന് ഇമ്പം നല്കുന്ന ഒരുപാട് ഗാനങ്ങള്‍ എം.ജിയുടെ ശബ്ദത്തിലൂടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ലിവിംഗ് ടുഗദർ റിലേഷൻ ഷിപ്പ് ഇന്ന് കാണുന്നതുപോലെ സാധാരണമല്ലാതിരുന്ന കാലത്ത് ലിവിംഗ് റിലേഷനില്‍ കഴിഞ്ഞിരുന്നവരാണ് എം.ജിയും ലേഖയും. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് അവര്‍ നിയമപരമായി വിവാഹം ചെയ്തത്.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ് ലേഖ എം ജി ശ്രീകുമാർ. ലിവിംഗ് ടുഗെതറിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ലേഖ മനസ്സു തുറന്നത്.
‘‘നമ്മുടെ കാലത്തും ഒരുപാട് പേർ ഇങ്ങനെ താമസിച്ചിട്ടുണ്ട്. കുറെ സെലിബ്രിറ്റീസ് താമസിച്ചിട്ടുണ്ട്. അവരൊന്നും കല്യാണം കഴിച്ചില്ല. അതാണ്. കുറേ കാലം ലിവിംഗ് ടുഗദർ ആയിരുന്നു. അല്ലെങ്കില്‍ പോയിവരുന്ന റിലേഷൻഷിപ്പായിരുന്നു, പക്ഷേ നമ്മള് വിവാഹം കഴിച്ചത് കൊണ്ടാണ് ഹൈലറ്റ് വന്നത്. ഇപ്പോള്‍ ഞാൻ വേറെ കല്യാണം കഴിച്ചു, ശ്രീക്കുട്ടൻ വേറെ കല്യാണം കഴിച്ചു എന്നായാല്‍ ആ സ്റ്റോറി അവിടെ നില്ക്കും. കല്യാണം കഴിച്ചത് കൊണ്ടാണ് 36 വർഷം കഴിഞ്ഞിട്ടും ഇത് ചോദിക്കുന്നത്...
ഫ്രണ്ട്സിന്റെ പ്രഷർ കൊണ്ടാണ് കല്യാണം കഴിച്ചത് എന്ന് ഞാന്‍ പറയില്ല. ഈ 14 വർഷവും ഞാൻ കല്യാണം വേണ്ടാന്ന് വെച്ചത് മകള്‍ക്ക് വേണ്ടിയാണ്. അവളെ ഒരു സ്ഥിതിയില്‍ എത്തിച്ചിട്ട് മാത്രം അല്ലാതെ ഞാൻ സ്നേഹിച്ച ഒരാളെ കല്യാണം കഴിച്ച് മകളെയൊന്നും നോക്കാതെ, എനിക്കതിന് പറ്റില്ല. ഞാൻ എന്റെ കുട്ടിയുമായി വളരെ അറ്റാച്ചിഡ് ആണ്. കാരണം എന്റെ 18 വയസ്സില്‍ ജനിച്ച എന്റെ കുഞ്ഞാണത്. ഞാനും എന്റെ മകളും സുഹൃത്തുക്കളെ പോലെയാണ്. എന്റെ മകള്‍ അന്ന് ഊട്ടിയില്‍ പഠിക്കുന്നു. അവളുടെ എല്ലാ കാര്യങ്ങളും നോക്കി, അവളെ കല്യാണം കഴിഞ്ഞ ശേഷമാണ് ഞാൻ മാരേജ് എന്ന ഇതിലേക്ക് പോയത്.
ആ 14 വർഷവും ശ്രീക്കുട്ടൻ കാത്തിരുന്നു. അതൊക്കെ നിമിത്തങ്ങളായിരിക്കാം. അദ്ദേഹത്തിന് വേണ്ടി എഴുതിവെച്ച ആളായിരിക്കും ഞാൻ. ഞാൻ ശ്രീക്കുട്ടന്റെ അടുത്ത് കാത്തിരിക്കാൻ പറഞ്ഞിട്ടില്ല. അതിന്റിടയ്ക്ക് ശ്രീക്കുട്ടന് ഒരുപാട് വിവാഹാലോചനകള്‍ അദ്ദേഹത്തിന് വന്നു. ശ്രീക്കുട്ടൻ വിവാഹം കഴിക്കട്ടേ എന്ന് വെച്ച് ഞാൻ യു എസില്‍ പോയി നിന്നു. അപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുണ്ട്. ഏത് പെണ്ണിന്റെ മുഖം കാണുമ്പോഴും നിന്റെ മുഖമാണ് ഓർമ്മ വരുന്നതെന്ന്. എന്റെ ജീവിതത്തില്‍ നീയല്ലാതെ മറ്റൊരാളെ പറ്റില്ലെന്ന് പറഞ്ഞു. മകളെ സെറ്റില്‍ഡ് ആക്കാനും അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നു. മകളെ കല്യാണം കഴിപ്പിച്ച് അയക്കുമ്പോള്‍ മാലയൊക്കെ അദ്ദേഹം തന്നെ എടുത്തുകൊടുത്തു. അതൊക്കെ ജീവിതത്തില്‍ എനിക്ക് മറക്കാൻ പറ്റില്ല...’’ ലേഖ പറയുന്നു.
ഡിവോഴ്സ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്നും താൻ അഭിനയിച്ചില്ലെന്നും ലേഖ പറയുന്നുണ്ട്. ‘‘ഒരു വീട്ടില്‍ ഒരു സെലിബ്രിറ്റി മതിയെന്നും രണ്ട് പേരാകുമ്പോള്‍ പ്രശ്നങ്ങള്‍ ആണ്. എനിക്ക് ഹാപ്പി ലൈഫാണ് വേണ്ടത്...’’ ലേഖ പറയുന്നു. ഒരു യൂട്യൂബ് ചാനലിലാണ് താരപത്നി മനസ്സു തുറന്നത്.






