
ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യന്‍ വ്യോമസേന ടൈഗര്‍ ഹില്ലിലെ പാകിസ്താന് സൈനികതാവളത്തില്‍ ലേസര്‍ നിയന്ത്രിത ബോംബുകള്‍ ഉപയോഗിച്ച് നടത്തിയ രാത്രിയാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാല്‍നൂറ്റാണ്ടിനുശേഷം ആദ്യമായി പുറത്തുവന്നു. പകല്‍ നടത്തിയ സാധാരണ ബോംബാക്രമണങ്ങള്‍ക്കു പുറമേയാണ് 1999 മേയില്‍ വ്യോമസേന ടൈഗര്‍ ഹില്ലില്‍ മൂന്നുതവണ ലേസര്‍ ബോംബാക്രമണം നടത്തിയത്. ഈ അഭിമാനനേട്ടത്തിനു ചുക്കാന്‍ പിടിച്ചതാകട്ടെ മലയാളിയായ, കോഴിക്കോട്ട് ആയില്യത്തു വീട്ടില്‍ റിട്ട. എയര്‍ മാര്‍ഷല്‍ രഘുനാഥന് നമ്പ്യാരും.
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്കു വിജയം സമ്മാനിച്ച നിര്‍ണായകനീക്കമായിരുന്നു ടൈഗര്‍ ഹില്‍ പിടിച്ചെടുത്തത്. മേഖലയിലെ പാക് സൈനികതാവളങ്ങള്‍ക്കു പുറമേ വിതരണശൃംഖലയും അന്ന് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. രാത്രിയാക്രമണങ്ങളില് ആദ്യത്തേത് 1999 മേയ് 27-നു പുലര്‍ച്ചെ രണ്ടിനായിരുന്നു. ആ ആക്രമണം നടത്തിയ മിറാഷ് 2000 പോര്‍വിമാനം നിയന്ത്രിച്ചതു വിങ് കമാന്‍ഡര്‍ രഘുനാഥ് നമ്പ്യാരും സ്ക്വാഡ്രണ്‍ ലീഡര്‍ ഡി.കെ. പട്നായിക്കുമായിരുന്നു. ഇരുവരും പിന്നീട് എയര്‍ മാര്‍ഷല്‍മാരായി സ്ഥാനക്കയറ്റം നേടുകയും യഥാക്രമം കിഴക്കന്‍, പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡുകളുടെ മേധാവികളാവുകയും ചെയ്തു. പാക് സൈനികതാവളത്തിന്റെ പാറമതിലാണ് (സംഗാര്‍) ആദ്യത്തെ ആക്രമണത്തില്‍ തകര്‍ത്തത്. രാത്രിയുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന ലേസര്‍ ബോംബുപയോഗിച്ച ആദ്യദൗത്യംകൂടിയായിരുന്നു ഇത്.
ടൈഗര്‍ ഹില്‍ പിടിച്ചാല്‍ കരസേനയുടെ നീക്കം സുഗമമാക്കി യുദ്ധം എളുപ്പത്തില്‍ ജയിക്കാമെന്നു താനും അന്നത്തെ വിങ് കമാന്‍ഡര്‍ നമ്പ്യാരും കണക്കുകൂട്ടിയതായി റിട്ട. എയര്‍മാര്‍ഷല്‍ ഡി.കെ. പട്നായിക് ഓര്‍മിച്ചു. തലേന്നു രാത്രി ആക്രമണത്തിനു പദ്ധതിയിട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി. എന്നാല്‍, പുലര്‍ച്ചെ രണ്ടിനു നടത്തിയ ആക്രമണത്തില്‍ പാക് താവളം തകര്‍ത്ത്, വിശ്രമത്തിലായിരുന്ന സൈനികരെ ചെറുത്തുനില്‍പ്പ് കൂടാതെ പിടികൂടാനായി. പ്രതിരോധമതിലുള്ള ഒരു താവളം ആക്രമിക്കാന്‍ 200 സൈനികരെങ്കിലും വേണ്ടിവരുന്ന സ്ഥാനത്തായിരുന്നു ഈ നിര്ണായകനേട്ടമെന്നു പട്നായിക് ചൂണ്ടിക്കാട്ടി. കരസേനയുടെ ജീവാപായം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ജൂണ്‍ 30-നു വ്യോമസേന രണ്ടാമത്തെ രാത്രിയാക്രമണം നടത്തി. അതിനും നേതൃത്വം നല്കിയതു നമ്പ്യാരും പട്നായിക്കുമാണ്. ജൂലൈ രണ്ടിനായിരുന്നു മൂന്നാമത്തെ രാത്രിയാക്രമണം. പിറ്റേന്നുതന്നെ കരസേന ടൈഗര്‍ ഹില്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും ചെയ്തു.
വിജയഭേരി മുഴക്കി രഘുനാഥ് നമ്പ്യാര്‍
കാര്‍ഗില്‍ യുദ്ധത്തിലെ ലേസര്‍ ബോംബാക്രമണം ഇന്ത്യന്‍ വ്യോമസേനയുടെ തുടര്‍പ്രയാണത്തില്‍ നാഴികക്കല്ലായി മാറി. ഇസ്രയേല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇന്ത്യ ലേസര്‍ ബോംബ് ശേഷി കൈവരിച്ചത്. ലേസര്‍ രശ്മി പുറപ്പെടുവിച്ച് ലക്ഷ്യസ്ഥാനം കണ്ടെത്തി കൃത്യമായി ബോംബിടാന്‍ പൈലറ്റുമാരെ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്.
ഒരു ട്രിഗര്‍ അമര്‍ത്തലില്‍ അന്ന് 600 കിലോഗ്രാം ബോംബാണു വര്ഷിച്ചതെന്നു പട്നായിക് ഓര്‍മിച്ചു. ''അതിനെടുത്ത 30 സെക്കന്റ് സമയം അനന്തകാലം പോലെ തോന്നിച്ചു. ബോംബിട്ടശേഷം ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്നു. ലക്ഷ്യമിട്ട സ്ഥലത്തു കൃത്യമായി സ്ഫോടനം നടന്നതോടെ ഞങ്ങള്‍ ആഹ്ളാദത്തിലാറാടി. ടാര്‍സന്റെ ഐതിഹാസിക വിജയഭേരി പോലെ നമ്പ്യാര്‍ കമാന്‍ഡിങ് കേന്ദ്രത്തിലേക്കു റേഡിയോ കോള്‍ ചെയ്തു''- പട്നായിക് പറഞ്ഞു.






