
പത്തനത്തിട്ട : മഴ അവധി പ്രഖ്യാപിക്കാത്തതിനാൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസിൽ താഴെയുള്ള കുട്ടികളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകളും മറ്റും കലക്ടർക്ക് വന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തി കലക്ടർ പ്രേം കൃഷ്ണൻ ഉപദേശിച്ചു കലക്ടർ പ്രേം കൃഷ്ണൻ.
ഇന്ന് അവധി തന്നില്ലെങ്കിൽ എന്റെ അവസാനത്തെ ദിവസമായിരിക്കുമെന്നും അതിന് കലക്ടറായിരിക്കും ഉത്തരവാദിയെന്നുമെല്ലാം കുട്ടികൾ സന്ദേശമയക്കുന്നുണ്ടെന്നും കലക്ടർ പറയുന്നു. അവധി തരാത്ത കലക്ടർ രാജിവെക്കണമെന്നാ മറ്റൊരു കുട്ടിയുടെ മെസേജ്. സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിലേക്ക് അസഭ്യമായ രീതിയിൽ സന്ദേശങ്ങൾ വരാൻ തുടങ്ങിയപ്പോഴാണ് കളക്ടർ ഇതിനെതിരെ പ്രതികരിക്കുന്നത്.
സൈബർ സെല്ലിൽ പരാതി നൽകിയപ്പോഴാണ് സന്ദേശമയച്ചതെല്ലാം ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണെന്ന് മനസിലായത്. ഇതിലെ രണ്ടുമൂന്ന് സോഷ്യല്‍മീഡിയ ഐഡികൾ പരിശോധിച്ച് അവരുടെ രക്ഷിതാക്കളെയടക്കം വിളിച്ചുവരുത്തി കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ പരിശോധിച്ച് നൽകുമെന്നും കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു.
ഇത്തരം സന്ദേശങ്ങള്‍ കണ്ടാൽ ഇനിയും കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്താനാണ് തീരുമാനമെന്ന് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. കളക്ടർ എങ്ങനെയാണ് അവധി പ്രഖ്യാപിക്കുന്നത് എന്നതിന്റെ പ്രോട്ടോകോൾ പറഞ്ഞു കൊടുക്കുന്നുണ്ടെന്നും പ്രേം കൃഷ്ണൻ വ്യക്തമാക്കി. പേജുകളിൽ ഇങ്ങനെ ബഹളം ഉണ്ടാക്കി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തരുതെന്നുമാണ് പ്രേം കൃഷ്ണന്റെ അഭ്യർത്ഥന.






