
കൊല്ലം: വയോധികനായ പാപ്പച്ചന്റെ ജീവനെടുത്തത് സ്വന്തം അക്കൗണ്ടില്‍ കിടന്ന പണം. കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പാപ്പച്ചന് ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലെന്ന് കരുതിയാണ് കൊല്ലം ഓലയില്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മിനി മുത്തൂറ്റ് നിധി ലിമിറ്റഡ് ബ്രാഞ്ച് മാനേജര്‍ സരിതയും കൂട്ടരും കൊലപാതകം ആസൂത്രണം ചെയ്തത്.
സ്ഥിരമായി പണമിടപാട് നടത്തുന്ന പാപ്പച്ചന് സരിതയോട് തന്റെ ജീവിതകഥ പറഞ്ഞതാണ് സ്വന്തം ജീവിതം അപകടത്തിലാകാന്‍ കാരണമായത്. മിനി മുത്തൂറ്റ് നിധി ലിമിറ്റഡില്‍ 86 ലക്ഷം രൂപയോളം പാപ്പച്ചന് നിക്ഷേപമുണ്ടായിരുന്നു. ഇതിനു നോമിനിയെ വച്ചിരുന്നില്ല. മരണശേഷം പിതാവിന്റെ സ്വത്തുക്കളെക്കുറിച്ച് മക്കള്‍ അനേ്വഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്.
കൊല്ലം ഇൗസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായ അനിയെ രണ്ടു ലക്ഷം പ്രതിഫലമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഇതുപ്രകാരം അനി ജൂണ്‍ 19ന് ആസിഫ് എന്നയാളില്‍ നിന്ന് വാടകയ്ക്കെടുത്ത കാര്‍ പാപ്പച്ചന് ഉപയോഗിച്ച സൈക്കിളിലേക്ക് ഇടിച്ച് കയറ്റിയാണ് അപകടമുണ്ടാക്കിയത്. പാപ്പച്ചന് സൈക്കിളിലെ യാത്ര ചെയ്യൂവെന്നും പ്രതികള്‍ക്ക് അറിയാമായിരുന്നു.
പാപ്പച്ചന്റെ സൈക്കിളിലേക്ക് നീല നിറത്തിലുള്ള വാഗണര്‍ കാര്‍ ചെന്നിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്നുതന്നെ പോലീസിന് കിട്ടിയിരുന്നു. എന്നാല്‍ അപ്പോഴും ഇത് ആസൂത്രിതമാണെന്ന് ആരും കരുതിയില്ല. കാറോടിച്ചിരുന്ന അനിയെ അറസ്റ്റ് ചെയ്ത് കൊണ്ടു വന്നപ്പോഴും കൊലപാതകമാണെന്ന സൂചനകള്‍ ലഭിച്ചിരുന്നില്ല.
പാപ്പച്ചന്റെ പണം അന്വേഷിച്ചു ചെന്ന മക്കളോട് പാപ്പച്ചന്റെ നിക്ഷേപത്തുകയില്‍ നിന്ന് പകുതിയോളം മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് വായ്പയായി എടുത്തിട്ടുണ്ടെന്ന് മാനേജരും അക്കൗണ്ടന്റും അറിയിച്ചു. ഇത്ര വലിയ തുക ആര്‍ക്ക് വേണ്ടിയാണ് പിതാവ് എടുത്തതെന്നറിയാന്‍ വേണ്ടി ബന്ധുക്കളോടും പരിചയക്കാരോടും മക്കള്‍ അനേ്വഷണം നടത്തി. പണം എവിടെ പോയിയെന്ന് മക്കള്‍ക്ക് സംശയം ഉയര്‍ന്നു. അങ്ങനെ മകള്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. കമ്മിഷണര്‍ വിവേക് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അനേ്വഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബാങ്കില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പാപ്പച്ചന്റെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് പണം തട്ടിയത് വ്യാജ ഒപ്പിട്ടാണെന്ന് വ്യക്തമായി. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ച് പോലീസ് അനേ്വഷണം തുടങ്ങി. മാനേജര്‍ സരിതയും ക്രിമിനലായ അനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായി. അനിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇതിലേക്ക് പണം എത്തിയത് കണ്ടെത്തി. കൃത്യം ആസൂത്രണം ചെയ്യാനായി സരിതയും അനിയും രണ്ട് പുതിയ സിം കാര്‍ഡുകള്‍ എടുത്തിരുന്നു. ഇത് ഉപയോഗിച്ചാണ് ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നത്.
ഇൗ സിം കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തതാണ് വഴിത്തിരിവായത്. പോലീസ് സംശയിക്കുന്നതായി മനസിലാക്കിയതോടെ ഇവര്‍ ഇൗ സിം കാര്‍ഡിലൂടെയുള്ള സംസാരം നിര്‍ത്തി. പാപ്പച്ചന്റെ മരണത്തില്‍ സരിതയേയും അനൂപിനേയും മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ഒഴിഞ്ഞുമാറിയ ഇവര്‍ അനേ്വഷണത്തോട് സഹകരിച്ചിരുന്നില്ല. ഇതും പോലീസിന്റെ സംശയം വര്‍ധിപ്പിച്ചു.






