
റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ നാല് മരണം. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിലാണ് അപകടം നടന്നത്. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസിന്റെ് മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും മരിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞത്. മരിച്ചവരെല്ലാം ഇവൻറ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരു പരിപാടി കഴിഞ്ഞ് സാധാനസാമഗ്രികളുമായി മടങ്ങുമ്പോൾ വാഹനം റോഡിൽ മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അൽബാഹ ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. ഫോട്ടോഗ്രാഫറായ ജോയൽ തോമസ് അടുത്തിടെയാണ് സൗദി അറേബ്യയിൽ ജോലിക്കെത്തിയത്. മാതാവ്: മോളി, ഒരു സഹോദരൻ: ജോജി.






