
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പല താരങ്ങളുടെയും സംവിധായകരുടെയും പേരില്‍ ലൈംഗികാരോപണങ്ങളുമായി പല നടിമാരും രംഗത്ത് എത്തിയിരുന്നു. സംവിധായകന് രഞ്ജിത്തിനെതിരെയും കഴിഞ്ഞ ദിവസം ഒരു പരാതി വന്നിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം നല്കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയാണ് സംവിധായകന് രഞ്ജിത്തിനെതിരെ വന്നത്. ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന രഞ്ജിത്ത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു. അതോടെ ചലച്ചിത്ര അക്കാദമിയുടെ താല്‍ക്കാലിക ചെയർമാനായി പ്രേംകുമാറിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇപ്പോഴിതാ പ്രേംകുമാറിന് ആശംസകള്‍ നേരുകയാണ് സംവിധായകൻ വിനയൻ. ‘‘ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി ചാർജെടുക്കുന്ന ശ്രീ പ്രേംകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു...നിഷ്പക്ഷവും നീതിപൂർവ്വവുമായ പ്രവർത്തനത്തിലൂടെ ചലച്ചിത്ര മേഖലയ്കും ചലച്ചിത്ര പ്രേമികൾക്കും നല്ലതു ചെയ്യുവാൻ പ്രേംകുമാറിന് കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...’’ വിനയൻ ഫേസ്ബുക്കില്‍ കുറിച്ചു.
ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേംകുമാർ. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്ന് സാംസ്കാരിക വകുപ്പ് പുറത്തിക്കിയ ഉത്തരവില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര് സന്തോഷാണ് ഉത്തരവിറക്കിയത്.
എന്നാല്‍, പുതിയ പദവിയില്‍ വ്യക്തിപരമായി സന്തോഷമില്ലെന്ന് പ്രേംകുമാർ പ്രതികരിച്ചു. ‘‘രഞ്ജിത്ത് പ്രിയപ്പെട്ട സുഹൃത്താണ്. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും. മലയാള സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റും...സിനിമ കോണ്‍ക്ലേവ് തീയതിയില്‍ അന്തിമ തീരുമാനമായില്ല. മറ്റേണ്ടവരെ മാറ്റിനിർത്താം. സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്...’’ പ്രേംകുമാർ പറഞ്ഞു.






