
മലയാള സിനിമ എന്നാൽ കറയറ്റ സൗഹൃദങ്ങളുടെ ഇടം കൂടെയാണ് എന്നതിന് ഒരു തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നത് പ്രേക്ഷകരും ചലച്ചിത്ര ലോകവും കണ്ടതാണ്. നടൻ നിവിൻ പോളിക്കെതിരെ പീഡനാരോപണം ഉന്നയിച്ച സാഹചര്യത്തിൽ, യുവതി പരാമർശിച്ച ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് അടുത്ത സുഹൃത്തും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ പരസ്യമായി പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെ, സിനിമയുടെ ഭാഗമായി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിവിൻ പോളി അതേദിവസം താമസിച്ചിരുന്നതിന്റെ ബില്ലും പുറത്തുവന്നു. സൗഹൃദം ഇവിടംകൊണ്ടും തീരുന്നില്ല എന്ന് തെളിയിക്കുകയാണ് നടൻ ഭഗത് മാനുവൽ.
നടൻ വിദേശത്തു വച്ച് പീഡിപ്പിച്ചു എന്ന് യുവതി ആരോപിച്ച ദിവസങ്ങളിൽ, നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും നായകന്മാരായ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു. 2023 ഡിസംബർ 14ന് സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്ന നിവിൻ പോളി പിറ്റേദിവസം, അതായത് ഡിസംബർ 15ന്, പുലർച്ചെ മൂന്ന് മണി വരെ വിനീത് ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം സമർത്ഥിച്ചത്. ഇതിന് പിൻബലം കൂട്ടുകയാണ് ഭഗത് മാനുവൽ പോസ്റ്റ് ചെയ്ത ചിത്രം .
നിവിൻ പോളിക്ക് മലയാള സിനിമയിൽ ‘മലർവാടി ആർട്ട്സ് ക്ലബ്’ ചിത്രത്തിലൂടെ ഒരു തുടക്കം നൽകിയ വിനീത് ശ്രീനിവാസൻ, തന്റെ കൂട്ടുകാരന് ഒരു മികച്ച കംബാക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ‘വർഷങ്ങൾക്ക് ശേഷം’. ഇതിൽ നിതിൻ മോളി എന്ന സ്പൂഫ് സാധ്യതയുള്ള ഒരു കഥാപാത്രമാണ് നിവിൻ പോളി കൈകാര്യം ചെയ്തത്. ഈ കഥാപാത്രത്തിലൂടെ നെപ്പോട്ടിസം, ബോഡി ഷേമി തുടങ്ങിയ വിഷയങ്ങൾക്കും നിവിൻ പോളി നൽകിയ കുറുക്കികൊള്ളുന്ന മറുപടി ജനം കയ്യടിച്ച് സ്വീകരിച്ചു. ഈ സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണ് ഭഗത് മാനുവൽ കഴിഞ്ഞദിവസം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്
വിനീതിനും നിവിൻ പോളിക്ക് ഒപ്പം താനും ഇതേ ദിവസം ഉണ്ടായിരുന്നു എന്ന് ഭഗത് മാനുവൽ അന്ന് പകർത്തിയ ചിത്രത്തിന്റെ ഡിസ്ക്രിപ്ഷൻ സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ഫോട്ടോയുടെ വിവരങ്ങളിൽ ഡിസംബർ 14നാണ് ഇത് പകർത്തിയത് എന്ന് കാണാം. ‘ഡിസംബർ 14ന് രാവിലെ എട്ടു മുതൽ 15ന് പുലർച്ചെ മൂന്നുവരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു. ചിത്രങ്ങൾ തെളിവായി ഉണ്ട്’ എന്ന് ഭഗത് നൽകിയ ക്യാപ്ഷൻ
മലയാള ചലച്ചിത്ര താരങ്ങൾക്കെതിരെ വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്, അനവധി പീഡന പരാതികൾ ഉയർന്നിരുന്നു. മുഖ്യധാരാ സിനിമയിലെ നായകന്മാർക്കെതിരെ ജൂനിയർ ആർട്ടിസ്റ്റുകൾ ആണ് പ്രധാനമായും പരാതിപ്പെട്ടവർ. പലരും പ്രതികരിക്കാൻ കൂട്ടാക്കിയില്ല എങ്കിലും, നിവിൻ പോളി തനിക്കെതിരെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കകം ഫേസ്ബുക്ക് പോസ്റ്റിലൂടെയും പത്രസമ്മേളനത്തിലൂടെ തന്നെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു.
കെട്ടിച്ചമച്ച പരാതിയാണ് ഇത് എന്ന വാദത്തിൽ നിവിൻ പോളി അടിയുറച്ചു നിന്നു. തൊട്ടു പിന്നാലെ നിരവധി പേരാണ് നിവിൻ പോളിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സാധാരണഗതിയിൽ പീഡന പരാതി ഉയരുമ്പോൾ താരങ്ങൾക്കെതിരെ അവരുടെ തന്നെ പോസ്റ്റുകളുടെ കമന്റ് ബോക്സുകളിൽ സൈബർ ആക്രമണം ഉടലെടുക്കാറുണ്ട്. എന്നാൽ നിവിൻ പോളിയുടെ ആരാധകർ അദ്ദേഹത്തിന് തലങ്ങും വിലങ്ങും സപ്പോർട്ട് പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ശക്തമായ തെളിവുകളുമായി വിനീത് ശ്രീനിവാസനും ഭഗത് മാനുവലും രംഗത്തെത്തിയതോടെ, നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ വരും ദിവസങ്ങളിൽ സംഭവിക്കുന്ന ട്വിസ്റ്റ് എന്തായിരിക്കും എന്നാകും ഇനി പ്രേക്ഷകർ കാത്തിരിക്കുക. കേസുമായി സഹകരിക്കും എന്ന കാര്യവും നിവിൻ പോളി വ്യക്തമാക്കിയിരുന്നു. നിയമപരമായി മുന്നോട്ടു നീങ്ങാനാണ് നടന്റെയും തീരുമാനം.






