
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടിയും വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യു.സി.സി.) ആരോപണങ്ങള്‍ക്കു മറുപടിനല്‍കിയും ഫെഫ്ക വിശകലനരേഖ. ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നുവെന്ന വാദത്തെ അവര്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സഹിതം ഖണ്ഡിക്കുന്ന രേഖ, പതിനഞ്ചംഗ പവര്‍ഗ്രൂപ്പ്, മാഫിയ തുടങ്ങിയ വ്യാഖ്യാനങ്ങള്‍, ഹേമ കമ്മറ്റിക്കുമുന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളോടെ ചില സാക്ഷികള്‍ നിര്‍മിച്ചതാണെന്നും കുറ്റപ്പെടുത്തുന്നു.
പരിഗണനാവിഷയങ്ങളില്‍ പറയുന്ന എല്ലാ ഇനങ്ങളെയും തുല്യപ്രാധാന്യത്തോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടില്ലെന്നു വിശകലനരേഖയില്‍ പറയുന്നു. സേവനവേതന വ്യവസ്ഥകളെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ അധ്വാനസമയത്തെക്കുറിച്ചും നിലവിലുള്ള വേതന വ്യവസ്ഥയെക്കുറിച്ചുമുള്ള വിശദപഠനം ഇല്ല. ഡബ്ല്യു.സി.സിക്കു നല്കിയ ചോദ്യാവലി ഫെഫ്കയും അമ്മയുമുള്‍പ്പെടെ മറ്റു സിനിമാസംഘടനകളുമായി പങ്കിടാന്‍ കമ്മിറ്റി തയാറാകാഞ്ഞത് എന്തുകൊണ്ടാണ്? പവര്ഗ്രൂപ്പിനെപ്പറ്റി കമ്മിറ്റിക്ക് അന്വേഷണം നടത്താമായിരുന്നു. ഏതു രേഖകളെയാണ് ഇങ്ങനെയൊരു നിഗമനത്തിനായി കമ്മിറ്റി ആശ്രയിച്ചത് എന്നറിയില്ല.
ഫെഫ്ക അംഗങ്ങള്‍ സംവിധാനം ചെയ്ത പത്തിലധികം ചിത്രങ്ങളിലേക്കു പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ള ഡബ്ല്യു.സി.സി. പ്രവര്‍ത്തകരെ സമീപിച്ചെങ്കിലും കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താലും പ്രതിഫലക്കുറവിനാലും അവര്‍ സ്വയം ഒഴിവാകുകയായിരുന്നു. പാര്‍വതി സിനിമയിലെത്തിയ 2006 മുതല്‍ ഡബ്ല്യു.സി.സി. രൂപംകൊണ്ട 2018 വരെ അഭിനയിച്ചത് 11 ചിത്രങ്ങളിലാണ്.
അതിനുശേഷവും 11 എണ്ണത്തില്‍ അഭിനയിച്ചു. റിമ കല്ലിങ്കല്‍ 2018 വരെയുള്ള അഞ്ചുവര്‍ഷത്തില്‍ അഞ്ചു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പക്ഷേ, സംഘടന രൂപംകൊണ്ടതുമുതല്‍ ഏഴോളം സിനിമകളില്‍ അഭിനയിക്കുകയും അഞ്ചെണ്ണത്തിന്റെ നിര്‍മാണത്തില്‍ തുല്യപങ്കാളിത്തം വഹിക്കുകയും ചെയ്തു. സജിത മഠത്തില്‍, ജോളി ചിറയത്ത് തുടങ്ങിയവരും ഫെഫ്ക അംഗങ്ങളുടെ സിനിമയില്‍ അഭിനയിച്ചു. മറ്റൊരംഗമായ വിധു വിന്‍സെന്റ് സിനിമ സംവിധാനംചെയ്തുവെന്നും വിശകലനരേഖയില്‍ ചൂണ്ടിക്കാട്ടുന്നു.






