
മലപ്പുറം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ ഗുരുത വെളിപ്പെടുത്തലുമായി പി വി അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്ത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു.
2016 ഫെബ്രുവരി പത്തൊന്പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റു. എം ആര് അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങുമ്പോള്‍ അതിന്റെ വില 55 മുതല്‍ 65 ലക്ഷം രൂപവരെയായിരുന്നു. ഇതാണ് 33 ലക്ഷം രൂപയ്ക്ക് വാങ്ങി പത്ത് ദിവസങ്ങള്‍ക്ക് ശേഷം 65 ലക്ഷം രൂപയ്ക്ക് മറിച്ചുവില്‍ക്കുന്നത്. ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് അജിത് കുമാറെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു.
ഫ്ളാറ്റ് വാങ്ങുന്ന സമയത്ത് അജിത് കുമാർ സ്റ്റാമ്പ് ഡ്യൂട്ടിയായി അടയ്ക്കുന്നത് 2,03,500 രൂപയാണ്. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷത്തിന് ഫ്ളാറ്റ് വില്ക്കുമ്പോള് സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത് 4,0,7,000 രൂപയാണ്. ആ സമയത്ത് നിലവിലുണ്ടായിരുന്ന നിയമം അനുസരിച്ച് അജിത് കുമാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി അടയ്ക്കേണ്ടത് എട്ട് ലക്ഷത്തോളം രൂപയായിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം നാല് ലക്ഷത്തിന്റെ അഴിമതിയാണ് നടന്നത്. നിയമം മറച്ചുവെച്ച് അജിത് കുമാര്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്നും പി വി അന്‍വര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
എഡിജിപി അധികാര ദുർവിനിയോഗം നടത്തിയെന്ന് പിവി അൻവർ പറയുന്നു. ഒന്നിൽ കൂടുതൽ വീട് വാങ്ങാൻ ഡിപ്പാർട്ട്മെൻ്റ് അനുമതി വേണമെന്നിരിക്കെയാണ് ഫ്ലാറ്റ് വാങ്ങിയത്.സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടു.ഇതിന്റെ രേഖകളും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു.ഇക്കാര്യങ്ങൾ കൂടി വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഇന്ന് തന്നെ കത്ത് നൽകുമെന്ന് അൻവർ വ്യക്തമാക്കി.






