
കൽക്കി എന്ന ചിത്രം തനിക്കിഷ്ടമായില്ലന്നും പ്രഭാസ് ഒരു കോമാളിയെപ്പോലെ ആയിരുന്നു എന്നും നടൻ അർഷാദ് വാർസി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരുന്നു. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അന്ന് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ പരാമർശത്തിൽ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അർഷാദ് വാർസി. ജോക്കർ എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ കഥാപാത്രത്തെയാണെന്നും അല്ലാതെ പ്രഭാസിനെയല്ലെന്നും അർഷാദ് വാർസി വ്യക്തമാക്കി.
'പ്രഭാസ് ഒരു മികച്ച നടനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അത് പ്രഭാസ് പലയാവർത്തി തെളിയിച്ചതുമാണ്. പക്ഷെ ഒരു നല്ല നടന് മോശം കഥാപാത്രം നൽകുമ്പോൾ, അത് പ്രേക്ഷകർക്ക് നിരാശ മാത്രമാണ് നൽകുക' അർഷാദ് വാർസി പറഞ്ഞു. IIFA 2024 അവാർഡിന്റെ റെഡ് കാർപെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അർഷാദ് വാർസി ഇക്കാര്യം പറഞ്ഞത്.
കൽക്കി കണ്ടപ്പോൾ പ്രഭാസിന്റെ കാര്യത്തിൽ സങ്കടമാണ് തോന്നുന്നത്. ഒരു കോമാളിയെപ്പോലെയായിരുന്നു പ്രഭാസ്. എന്തിനായിരുന്നു അങ്ങനെ ചെയ്തത്? എനിക്ക് ഒരു 'മാഡ് മാക്സ്' ആയിരുന്നു കാണേണ്ടിയിരുന്നത്. ഒരു മെൽ ഗിബ്സണെ ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അവരെന്താണ് ചെയ്തുവെച്ചിരിക്കുന്നത്? എന്തിനായിരുന്നു അങ്ങനെ സിനിമ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല', എന്നായിരുന്നു അർഷാദ് വാർസി മുമ്പ് പറഞ്ഞ വിവാദപരാമർശം. സാംദിഷ് ഭാട്ടിയക്ക് നൽകിയ പോഡ്കാസ്റ്റിൽ ആയിരുന്നു അർഷാദ് വാർസി പ്രഭാസിനെതിരായ പരാമർശം നടത്തിയത്.
ഇതിനെ തുടർന്ന് അർഷാദ് വാർസിക്കെതിരെ കൽക്കിയുടെ സംവിധായകനായ സംവിധായകൻ നാഗ് അശ്വിൻ രംഗത്തെത്തിയിരുന്നു. അർഷാദ് സാബ് തന്റെ വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് തിരഞ്ഞെടുക്കേണ്ടതായിരുന്നു. പക്ഷെ സാരമില്ല, അദ്ദേഹത്തിന്റെ കുട്ടികൾക്ക് ബുജ്ജി കളിപ്പാട്ടങ്ങൾ അയച്ചു നൽകുമെന്നും 'കൽക്കി 2 ' ആദ്യ ഷോ കണ്ടിറങ്ങുന്നവർ പ്രഭാസാണ് മികച്ചത് എന്ന് പറയുന്നതിനായി താൻ കഠിനാധ്വാനം ചെയ്യുമെന്നും ആയിരുന്നു തന്റെ എക്സ് അക്കൗണ്ടിലൂടെ നാഗ് അശ്വിൻ കുറിച്ചത്.






