
അടുത്തിടെയാണ് നടൻ ജയം രവി ഭാര്യ ആരതിയുമായി വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൻ്റെ സമ്മതമില്ലാതെ ജയം രവി പരസ്യമായി വിവാഹമോചനം പ്രഖ്യാപിച്ചതിൽ ആരതി നടുക്കവും സങ്കടവും പ്രകടിപ്പിച്ചിരുന്നു. ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിനിടയിൽ തന്റെ ഭാഗം വ്യക്തമാക്കി കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ആരതി.
ഇൻസ്റ്റഗ്രാം പേജിലാണ് ആരതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. "എൻ്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള പൊതു അഭിപ്രായപ്രകടനങ്ങളുടെ വെളിച്ചത്തിൽ, എൻ്റെ നിശബ്ദത ബലഹീനതയുടെയോ കുറ്റബോധത്തിൻ്റെയോ ലക്ഷണമല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. ഞാൻ മാന്യമായി തുടരാനും എന്നെ കുറിച്ച് മോശം പറയാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനും തീരുമാനിച്ചു. സത്യം മറച്ചുവെക്കാൻ എന്നെ മോശമായി ചിത്രീകരിക്കുകയാണ്. പക്ഷേ നിയമവ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു."
വ്യക്തമായി പറഞ്ഞാൽ, പരസ്പര സമ്മതത്തിലൂടെ പുറപ്പെടുവിച്ചതാണെന്ന് അവകാശപ്പെടുന്ന പൊതു പ്രഖ്യാപനത്തെ കുറിച്ചാണ് മുൻപ് പ്രസ്താവനയിൽ ഞാൻ പരാമർശിച്ചത്. ഈ വിഷയത്തിൽ ഞാൻ ഇപ്പോഴും ഒരു സ്വകാര്യ സംഭാഷണം പ്രതീക്ഷിക്കുന്നു, എന്നാൽ അത് ഇതുവരെ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഞാൻ വിവാഹത്തിൻ്റെ പവിത്രതയെ ആഴത്തിൽ ബഹുമാനിക്കുന്നു, ആരുടെയും പ്രശസ്തി ഹനിക്കുന്ന പൊതു ചർച്ചകളിൽ ഏർപ്പെടില്ല," ആരതി കുറിച്ചു.
15 വർഷം മുൻപാണ് ജയം രവിയും ആരതിയും വിവാഹിതരായത്. ദമ്പതികൾക്ക് ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്.






