
ജിതിന് ലാല്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് മുഖ്യ കഥാപാത്രമായി എത്തിയ അജയന്റെ രണ്ടാം മോഷണം ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ്. നൂറു കോടി ക്ലബ്ബില്‍ വരെയെത്തിയ സിനിമ മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയാണ്. 2ഡിയിലും ത്രീഡിയിലുമായി പുറത്തിറങ്ങിയ ചിത്രത്തില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ.
ടൊവിനോയുടെ ഒരു കഥാപാത്രത്തിന്റെ നായികയായിട്ടാണ് സുരഭി ലക്ഷ്മി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സുരഭിയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന സമയം മുതലേ വളരെ ആക്ടീവ് ആയിട്ടുള്ള ഒരാളായിരുന്നു സുരഭി ലക്ഷ്മി.
ഇപ്പോഴിതാ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായ ടൊവിനോ തോമസിനെ മുമ്പ് റാഗ് ചെയ്ത രസകരമായ സംഭവം തുറന്നു പറയുകയാണ് സുരഭി ലക്ഷ്മി.
‘‘സിനിമയില്‍ ടൊവിനോ തോമസിനെയാണ് ഞാന്‍ അത്തരത്തില്‍ റാഗ് ചെയ്തിരിക്കുന്നത്. ടൊവി എബിസിഡിയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍, അന്ന് ഞാന്‍ സീനിയറാണ്. ഞാന്‍ ഹോസ്റ്റലില്‍ നിന്നാണ് വരുന്നത്, രാവിലെ വരുന്നു.. വൈകിട്ട് അഭിനയിച്ചിട്ട് തിരിച്ചുപോകുന്നു.. അങ്ങനെയായിരുന്നു. എനിക്ക് ആകെ ഒരു സീനോ മറ്റോ ഉണ്ടായിരുന്നുള്ളൂ. ടൊവി ആണെങ്കില്‍ ആ സിനിമയിലെ വില്ലനായിരുന്നു. അത് എനിക്ക് അറിയത്തില്ലായിരുന്നു. അങ്ങനെ ഞാന്‍ ടൊവിയോട് ചോദിച്ചു, എന്താടാ നിന്റെ പേര് എന്ന്. അപ്പോള്‍ അവന് പറഞ്ഞു ടൊവിനോ തോമസ് എന്ന്. എവിടെയാ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു ഞാന്‍ ഇരിങ്ങാലക്കുടയാണ് ചേച്ചി എന്ന്.
നീ ഇതില്‍, എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു ഞാന്‍ ഇതില്‍ ഒരു വേഷം ഉണ്ട് എന്ന്. ഇന്ന് ഷൂട്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഇന്ന് ഷൂട്ട് ഇല്ല.. ആദ്യായിട്ടാണ് സിനിമയില്‍ അതുകൊണ്ട് കാണാന്‍.. എന്നൊക്കെ പറഞ്ഞു. അപ്പോള്‍ അവന് പറഞ്ഞു, ചേച്ചിയുടെ സിനിമകള്‍ ഒക്കെ കാണാറുണ്ട് എന്ന്. അത് കേട്ട് ഞാനും ഓക്കേ ഓക്കേ എന്ന് പറഞ്ഞു. ആ സമയത്ത് ഞാനാണെങ്കില്‍ ഒറ്റ സീനിലോ എന്തോ ഉള്ളൂ. ആ സിനിമയിലെ എന്റെ കഥാപാത്രത്തിന് പേര് ഉണ്ടോ എന്ന് പോലും എനിക്ക് ഓര്‍മ്മയില്ല. ടൊവി പിന്നെ എന്നെ കണ്ടപ്പോള്‍ പറഞ്ഞു, അന്ന് നിങ്ങളെന്നെ റാഗ് ചെയ്തില്ലേ.. ഇന്ന് നായികയാക്കിയിട്ട് ഞാന്‍ അതിന് പ്രതികാരം ചെയ്തതാണ് എന്ന്.’ സുരഭി ലക്ഷ്മി പറഞ്ഞു. ഒരു പ്രമുഖ മാധ്യമവുമായിട്ടുള്ള അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളും സുരഭിലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്. ‘‘കുറെ സിനിമയിലൊക്കെ അഭിനയിച്ച പരിചയമുണ്ട്. സുരഭിക്ക് എന്തുണ്ടെങ്കിലും എന്റെ അടുത്ത് തുറന്നു പറയാം. അവിടെ തൊടരുത് ആങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നോട് പറയണം കേട്ടോ എന്ന് ടൊവിനോ പറഞ്ഞു. അപ്പോള്‍ എനിക്ക് തോന്നി നമ്മളെ കംഫര്‍ട്ട് ആക്കുന്നതാണ് അത്. അത് അദ്ദേഹത്തിന്റെ ക്വാളിറ്റി ആണ് നമ്മുടെ കംഫേര്‍ട്ട് ആക്കി വയ്ക്കുകയാണ്. അങ്ങനൊരു സീന്‍ എടുക്കുന്ന സമയത്ത് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പുള്ളിക്ക് അത് ആക്ട് ചെയ്യുമ്പോള്‍ ഒരു ബുദ്ധിമുട്ട് ആകരുത് എന്ന് തോന്നിയിട്ട് ഞാന്‍ പറഞ്ഞു, ടൊവി നീ നിന്നെ സൂക്ഷിച്ചാല്‍ മതി. എന്നെ നീ നോക്കണ്ട എന്ന്.
അങ്ങനെയാണ് ആ സീനൊക്കെ ഞങ്ങള്‍ ചെയ്തത്. അതും ഒരു കുഞ്ഞു മുറിയാണ്. അതിനകത്ത് ജോമോന് ചേട്ടന് എന്തോ ഒരു മുട്ട വിളക്ക് എന്ന് പറഞ്ഞ ഒരു വിളക്ക് ആകെ നാലോ അഞ്ചോ വിളക്ക് മാത്രമാണ് ലൈറ്റ് ഒന്നുമില്ല. അങ്ങനെയാണ് എടുത്തത്. ടൊവിനോയ്ക്ക് മുടിയുണ്ട് എന്റെ മുടി അഴിച്ചു ഇട്ടിരിക്കുകയാണ്. അപ്പോള്‍ നമ്മള് എടുക്കുന്ന സമയത്ത് ചിലപ്പോള്‍ അവര്‍ പറയും കണ്ണ് മറഞ്ഞു മൂക്ക് മറഞ്ഞു എന്നൊക്കെ.ഇതിനിടയില്‍ ഒക്കെയാണ് നമ്മള് ഈ പറഞ്ഞത് പോലെ റൊമാന്റിക് ആയിട്ട് അഭിനയിക്കുന്നത്. പല പല സംഗതികള്‍ക്കിടയിലായിരുന്നു ഷൂട്ട്. അതുകൊണ്ട് വളരെ രസകരമായിരുന്നു...’’ സുരഭി ലക്ഷ്മി പറഞ്ഞു.
ടൊവിനോ തോമസിന്റെ ആദ്യ സോളോ 100 കോടി ചിത്രമാണ് ഏആർഎം. മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്.






