
ഹൈദരാബാദ്: 30 വയസ്സുള്ള മകന് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം പ്രായമായ, കാഴ്ചവൈകല്യമുള്ള ദമ്പതികള്‍ കഴിഞ്ഞത് നാല് ദിവസത്തോളം. ഹൈദരാബാദിലെ ബ്ലൈന്‍ഡ്സ് കോളനിയിലെ ദമ്പതികളുടെ അയല്‍വാസികള്‍ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് വരെ സംഭവം ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തിങ്കളാഴ്ച പ്രദേശവാസികള്‍ പോലീസിനെ വിളിച്ചുവരുത്തിയതോടെയാണ് വിവരം പുറത്തുവന്നത്. ഈ ദിവസമത്രയും വൃദ്ധ ദമ്പതികളും പട്ടിണിമൂലം അവശനിലയിലുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും ഇളയ മകന് പ്രമോദിനൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അമിതമദ്യപാനം മൂലം പ്രമോദിനെ ഭാര്യയും അവരുടെ രണ്ട് പെണ്മക്കളും ഉപേക്ഷിച്ച് പോയിരുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. രമണയ്ക്കും ശാന്തികുമാരിക്കും 60 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് പ്രമോദിനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നാഗോള്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹെഡ് ഓഫീസര്‍ സൂര്യ നായക് പറഞ്ഞു.
ആഹാരവും വെള്ളവും കിട്ടാതെ ഇരുവരും തളര്ന്നുപോയിരുന്നതിനാല് ഇവരുടെ ശബ്ദവും പുറത്ത് കേട്ടില്ല. പോലീസ് വീട്ടിലെത്തിയപ്പോള്‍ രമണയും ശാന്തികുമാരിയും അര്ദ്ധബോധാവസ്ഥയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്തി ഭക്ഷണവും വെള്ളവും നല്കി. നാലോ അഞ്ചോ ദിവസം മുമ്പ് പ്രമോദ് ഉറക്കത്തില്‍ മരിച്ചിരിക്കാമെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും നായക് പറഞ്ഞു. രമണയെയും ശാന്തികുമാരിയെയും രക്ഷപ്പെടുത്തിയ ശേഷം, നഗരത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അവരുടെ മൂത്തമകന് പ്രദീപിനെ വിവരമറിയിക്കുകയും അവരെ അയാളുടെ സംരക്ഷണത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.






