
കോടിക്കണക്കിന് രൂപ വില മതിക്കുന്ന 102 ടൺ സ്വർണം അതീവ രഹസ്യമായി ബ്രിട്ടനിൽ നിന്നെത്തിച്ച് റിസർവ് ബാങ്ക്. ആർബിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ അവസാനം ഇന്ത്യൻ സെൻട്രൽ ബാങ്കിൻ്റെ കൈവശമുള്ള 855 ടൺ സ്വർണത്തിൽ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ആർബിഐ വെളിപ്പെടുത്തി. 2022 സെപ്തംബർ മുതൽ 214 ടൺ സ്വർണമാണ് രാജ്യത്തേക്ക് എത്തിച്ചത്. മെയ് 31 ന്, യുകെയിൽ നിന്ന് ഏകദേശം 100 ദശലക്ഷം ടൺ രാജ്യത്തെത്തിച്ചിരുന്നു. 1990 കളുടെ തുടക്കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യ ലണ്ടൻ ബാങ്കിൽ സ്വർണം പണയം വെച്ചത്.
കഴിഞ്ഞ തവണത്തെപ്പോലെ, വിവരങ്ങൾ പുറത്തുപോകരുതെന്ന് കർശനമായ തീരുമാനത്തോടെയായിരുന്നു ഓപ്പറേഷൻ നടന്നത്. പ്രത്യേക വിമാനങ്ങളിൽ അതീവ സുരക്ഷാ സംവിധാനത്തോടെയാണ് സ്വർണം എത്തിച്ചത്. നിലവിൽ, 324 ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും ബാങ്ക് ഫോർ ഇൻ്റർനാഷണൽ സെറ്റിൽമെൻ്റിൻ്റെയും കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നു.
മുംബൈയിലും നാഗ്പൂരിലുള്ള കേന്ദ്രങ്ങളിലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം സൂക്ഷിക്കുന്നത്. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെ 413.79 മെട്രിക് ടണ്‍ സ്വര്‍ണം വിദേശത്ത് സൂക്ഷിച്ചിട്ടുണ്ട്. ആകെ സ്വര്‍ണ ശേഖരത്തിന്റെ പകുതി വിദേശരാജ്യത്തും പകുതി ഇന്ത്യയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. നിലവില്‍ ആകെ സ്വര്‍ണശേഖരത്തിന്റെ അറുപത് ശതമാനവും ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണവിലയിലുണ്ടായ വലിയ വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണ്ണത്തിന്റെ വിഹിതം 2024 മാര്‍ച്ച് അവസാനത്തോടെ 8.15% ല്‍ നിന്ന് 2024 സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 9.32% ആയി ഉയര്‍ന്നു.
.





