
പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നടത്തിയ പോലീസ് റെയ്ഡിലൂടെ പ്രകടമായത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. റെയ്ഡിനെതിരേ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
കള്ളപ്പണം കടത്തുന്നത് പിണറായി വിജയനും സിപിഎമ്മും ബിജെപിയുമാണെന്നും കെ. സുധാകരന് ആരോപിച്ചു. പോലീസിന്റെത് ആസൂത്രിത നീക്കമായിരുന്നെന്നും അര്‍ദ്ധരാത്രിയില്‍ നടത്തിയ റെയ്ഡ് മ്ളേഛമായ നടപടിയാണെന്നും റെയ്ഡ് നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും കോണ്‍ഗ്രസ് സംസ്ഥാനഅദ്ധ്യക്ഷന്‍ പറഞ്ഞു. ഇന്നലെ നടന്നത് മൂന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും അടിമുടി ദുരൂഹത നിറഞ്ഞ കാര്യങ്ങളായിരുന്നെന്നും ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. പോലീസ് പരിശോധിച്ചത് ചില മുറികള്‍ വനിതാപോലീസ് ഇല്ലാതെ സ്ത്രീകളുടെ മുറിയില്‍ എത്തി. പൊലീസ് കള്ളന്മാരേക്കാള് പ്രശ്നമാണെന്നുമാണ് ഷാഫി പറഞ്ഞു.
പൊലീസ് കള്ളക്കളി നടത്തുകയാണ്. പൊളിറ്റിക്കല്‍ ഡയറക്ഷന്‍ അനുസരിച്ചുള്ള പരിശോധനയാണ് നടന്നത്. സംഭവത്തെ നിയമപരവും രാഷ്ട്രീയപരവുമായി നേരിടും. റിപ്പോര്‍ട്ടില്‍ സമയം ഉള്‍പ്പെടെ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത് തെറ്റായാണ്. രണ്ടാമത്തെ റിപ്പോര്‍ട്ടാണ് ആദ്യം നല്‍കിയത്. അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒപ്പില്ല. വനിതകള്‍ താമസിക്കുന്ന മുറിയിലുള്‍പ്പെടെയാണ് പൊലീസ് പരിശോധന നടത്തി. വനിതകള്‍ താമസിക്കുന്ന മുറിയില്‍ കയറാന്‍ പൊലീസിന് എന്ത് അവകാശമാണുള്ളത്. സര്‍പ്രൈസ് റെയ്ഡ് എന്നാണ് എഎസ്പി വിശേഷിപ്പിച്ചത്. പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തുമ്പോള്‍ സിപിഐഎം നേതാക്കള്‍ ഹോട്ടലിന് പുറത്ത് ഉണ്ടായിരുന്നു.
പൊലീസ് ചൂതാട്ട കേന്ദ്രത്തിലല്ല വന്നത്, ഹോട്ടലിലാണ്. സിപിഐഎം നേതാക്കളുമായി സംസാരിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്. മുറികളില്‍ സൂക്ഷിച്ചിരുന്ന വനിതകളുടെ വസ്ത്രം ഉള്‍പ്പെടെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. എഡിഎമ്മും ഇലക്ഷന് ടീമും എത്തിയത് പുലര്‍ച്ചെ 2.45ഓടെയാണ്. റെയ്ഡ് സിപിഐഎം-ബിജെപി തിരക്കഥയാണെന്നും പറഞ്ഞു.
നടന്നത് ശുദ്ധ തെമ്മാടിത്തരമെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം. പത്തില്‍ ഷാഫിയുണ്ടോ ശ്രീകണ്ഠന് ഉണ്ടോ എന്നൊക്കെയാണ് പൊലീസ് ചോദിച്ചത്. ഉണ്ടായ ബുദ്ധിമുട്ടിന് പൊലീസിനെ അയച്ച രാഷ്ട്രീയ നേതൃത്വം മറുപടി പറയണമെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പറഞ്ഞു. വനിത പൊലീസില്ലാതെ മുറിയിലേക്ക് ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിയെന്ന വാദം ബിന്ദുകൃഷ്ണയും ഉന്നയിച്ചിരുന്നു.






