
മലയാള സിനിമയില്‍ തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ച ഒരുപാട് സംഗീതസംവിധായകരുണ്ട്. അടുത്തിടെയായി പുതുതലമുറയിലെ ഒരുപാട് സംഗീതഞ്ജര്‍ തങ്ങളുടെ കഴിവും പ്രകടന മികവും കൊണ്ട് മലയാള മനസ്സില്‍ ചേക്കേറിയിട്ടുമുണ്ട്. അക്കൂട്ടത്തില്‍ ‘ജോസഫ്’ എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനത്തിലുടെ സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്ന രഞ്ജിൻ രാജ് മുന്‍പന്തിയിലാണ്. ഈ ചിത്രത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരിടം നേടാന്‍ രഞ്ജിന് കഴിഞ്ഞു. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത സംവിധായനായി.
ഇപ്പോഴിതാ താൻ സംഗീതം ചെയ്ത ഒരു സിനിമയില്‍ എംജി ശ്രീകുമാർ പാട്ട് പാടേണ്ടതായിരുന്നെന്നും എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം അത് നടന്നില്ലെന്നും പറയുകയാണ് രഞ്ജിൻ.
‘‘എംജി ശ്രീകുമാർ എന്റെ ഗുരുവാണ്. സ്റ്റാർ സിംഗറില്‍ ഞാൻ പാടാൻ പോകുമ്പോള്‍, എംജി സാറും ശരത് സാറും ഉഷ ദീതിയും. ടിവിയില്‍ മാത്രം കണ്ടിരുന്ന മൂന്ന് വ്യക്തികള്‍ എന്റെ പാട്ട് ജഡ്ജ് ചെയ്യാൻ എന്റെ മുന്നില്‍ വന്നിരിക്കുകയാണ്. ശ്രീകുമാർ സാർ വളരെ ക്ലോസായിരുന്നു. അതിന് ശേഷം മറ്റൊരു ചാനല്‍ പരിപാടിയില്‍ ഞാൻ അദ്ദേവുമായി പാടി. എന്റെ ശിഷ്യനാണെന്ന് അദ്ദേഹം എല്ലായിടത്തും പറയാറുണ്ട്.
ഞാൻ ചെയ്ത ജോസഫിനോടൊപ്പം ഇറങ്ങിയ ചിത്രമാണ് നിത്യഹരിത നായകൻ, എനിക്ക് ആദ്യമായി അഡ്വാൻസ് കിട്ടിയ ചിത്രമാണ്. ആ സിനിമയില്‍ ആദ്യമായി ഞാൻ പാടിക്കുന്നത് എംജി സാറിനെയും സുജാത ചേച്ചിയെയുമാണ്. എന്റെ ശിഷ്യന് വേണ്ടിയെന്ന് പറഞ്ഞ്, അന്ന് പകുതി പേയ്മെന്റൊക്കെ തിരിച്ചുകൊടുത്തു. അത്രയും സ്നേഹത്തോടെയിരുന്ന വ്യക്തിയാണ്. അദ്ദേഹം ഒരു വീഡിയോ ചെയ്തു, വളരെ തെറ്റിദ്ധാരണയുടെ പുറത്തുമാത്രം ചെയ്ത ഒന്നാണ്. അത് എനിക്ക് വലിയ വിഷമമായി.
അതിന്റെ റിയാലിറ്റി എന്താണെന്ന് വച്ചാല്‍. നമ്മള് ഒരു പടത്തിന് വേണ്ടി അദ്ദേഹത്തെ കമ്മിറ്റ് ചെയ്തു. അതിന്റെ ഡയറക്ടർ അദ്ദേഹത്തെ വിളിച്ച് പാട്ട് അയച്ചുകൊടുത്തു. എന്നിട്ടാണ് ഈ ഡയറക്ടർ എന്നോട് പറയുന്നത് ഞാൻ എംജിക്ക് പാട്ട് അയച്ചുകൊടുത്തെന്നും എന്നോട് ഒന്ന് ഡീല്‍ ചെയ്യാനും പറഞ്ഞത്.
എപ്പോഴാണ് നമുക്ക് റെക്കോർഡ് ചെയ്യാൻ പറ്റുമെന്ന് ചോദിച്ച് ഞാൻ അപ്പോള്‍ തന്നെ സാറിന് മെസേജ് അയച്ചു. ഇവരെയൊക്കെ എനിക്ക് ഡയറക്ട് വിളിക്കാൻ ഞാൻ ആയോ എന്ന ചിന്ത എപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ട് മെസേജിലൂടെ അവരുടെ തിരക്ക് അറിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൂവ് ചെയ്യാമെന്ന് കരുതി. പുള്ളി വോയിസ് കേട്ട് 15-ാം തീയതി റെക്കോർഡ് ചെയ്യാമെന്ന് അറിയിച്ചു. 15-ാം തീയതി രാവിലെ ഞാൻ മെസേജ് അയച്ചപ്പോള്‍ പുള്ളി റിപ്ലെ ഒന്നും തന്നില്ല.
അപ്പോഴാണ് എനിക്ക് ഡയറക്ടർ ഒരു സ്ക്രീൻ ഷോട്ട് അയക്കുന്നത്. ഡയറക്ടർ എംജി സാറിനെ ഇടയ്ക്കിടയ്ക്ക് വിളിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹത്തിന് അതൊരു മുഷിപ്പുണ്ടായിട്ടുണ്ടാവാം. 'ask ranjin sir call to me, they should be wrapo between music compsar and singer, not between you and me, അങ്ങനെ എന്തോ മെസേജ് ആണ് അയച്ചത്. സർ എന്ന് വിളിച്ചത് കളിയാക്കിക്കൊണ്ടാവാം. ഈ മെസേജ് കണ്ടപ്പോള്‍ തന്നെ എനിക്ക് ടെൻഷനായി. പുള്ളിക്ക് വിഷമമായത് കൊണ്ടാണല്ലോ അങ്ങനെ പറഞ്ഞിരിക്കുന്നത്. ഞാൻ കാരണം അദ്ദേഹത്തിന് വിഷമം ഉണ്ടാകാൻ പാടില്ല.
പിന്നെ ഞാൻ എംജി സാറിനെ വിളിച്ചു, അദ്ദേഹം ഫോണ്‍ എടുത്തില്ല. അതുകഴിഞ്ഞ് മാളികപ്പുറത്തിന്റെ സമയത്ത് അഭിലാഷ് പിള്ള അദ്ദേഹത്തെ വിളിച്ചു. ചിത്രത്തില്‍ രഞ്ജനാണ് സംഗീതം നിർവഹിക്കുന്നതെങ്കില് പാടില്ലെന്ന് പറഞ്ഞു. അതും എനിക്ക് ഒരു വിഷമമായിപ്പോയി. പിന്നീട് ഞാൻ ഈ കഥ മുഴുവൻ എക്സ്പ്ലെയിൻ ചെയ്തു. ഡയറക്ടർ വിളിച്ച് സംസാരിച്ചതിന്റെ പ്രശ്നമായിരിക്കാം. ഞാൻ എന്താണ് ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാൻ ബെഗ് ചെയ്ത് അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. ഒടുവില്‍ അദ്ദേഹം പാടാം എന്ന് സമ്മതിച്ചു. എന്നാല്‍ പാടേണ്ടതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം റൈറ്റ്സ് വേണമെന്നൊക്കെ പറഞ്ഞു. ഇത് സംഭവിക്കില്ലെന്ന് എനിക്കറിയാം. അങ്ങനെ എംജി സർ ആ പാട്ടില്‍ നിന്ന് പിന്മാറി. അങ്ങനെ ആ പാട്ട് ഞാൻ തന്നെ പാടി. അദ്ദേഹത്തിന് എന്താണ് ഇത്ര ദേഷ്യമെന്ന് മനസിലാകുന്നില്ല...’’ രഞ്ജിൻ രാജ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജിന്റെ തുറന്നു പറച്ചില്.






