
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവതിയുടെ പിതാവ് രംഗത്ത്. ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നമെന്ന ആവശ്യവും ഉയര്‍ത്തുകയാണ്. ഈ രീതിയില്‍ പെരുമാറുന്ന ഒരു മനോരോഗിക്കൊപ്പം മകള്‍ ഇനി ജീവിച്ചാല്‍ മരണം കാണേണ്ടിവരുമെന്നും പിതാവ് ആരോപിക്കുന്നു.
മകള്‍ മാനസീകമായി തകര്‍ന്ന നിലയിലാണ്. രാഹുലിനൊപ്പം മകള്‍ ജീവിക്കാന്‍ തയ്യാറായല്ല. അത്രയ്ക്കും ഫ്രോഡായിട്ടുള്ള ഒരു വ്യക്തിയുമായി ജീവീക്കാന്‍ താത്പര്യമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സില്‍ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. ആദ്യത്തെ കേസില്‍ മകളെക്കൊണ്ട് എല്ലാം പറയിക്കുകയായിരുന്നു. മകള്‍ യൂട്യൂബില്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്.
ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നല്കി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്. ഇനിയും ഇത് തുടരാനാകില്ല. ആംബുലന്‍സില്‍ സ്ട്രച്ചറില്‍ കിടക്കുമ്പോള്‍ രോഗിയാണെന്ന പരിഗണന പോലും നല്‍കാതെ മകളെ മര്‍ദിച്ചു. അത്രയും ക്രൂരനായ വ്യക്തിയാണ് രാഹുല്‍.
കൊലപാതക ശ്രമമാണ് രാഹുല്‍ നടത്തിയത്. ഇനി കേസുമായി മുന്നോട്ട് പോകും. അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിന്‍വലിക്കേണ്ടിവന്നത്. ഇപ്പോള്‍ മകളും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണം.അന്ന് പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ശക്തമായിരുന്നു. കോടതിക്കും ഇക്കാര്യം ബോധ്യപ്പെട്ടു. കൊലപാതക ശ്രമമാണ് നടന്നത്. മറ്റൊരു വിവാഹം കഴിച്ച് ഡിവോഴ്സ് പോലും ചെയ്യാതെയാണ് മകളെയും വിവാഹം കഴിച്ചതെന്നും പറഞ്ഞു.






