
ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. വില്ലന്‍, സഹനായകന് എന്നിങ്ങനെ വ്യത്യസ്തമായ വിവിധ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ താരത്തിന്റെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതാണ്. ഗായിക അമൃത സുരേഷിനെ പ്രണയത്തിലൂടെ വിവാഹം ചെയ്ത ബാല, ഒന്‍പതു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ആ ബന്ധം ഉപേക്ഷിച്ചു.
അതിനു ശേഷം ഡോക്ടര്‍ കൂടിയായ എലിസബത്ത് ഉദയനെ വിവാഹം ചെയ്ത ബാല അധികം താമസിയാതെ ആ ബന്ധവും ഉപേക്ഷിച്ചു. ഇതിനിടയില്‍ അമൃതയുടെയും ബാലയുടെയും മകളായ അവന്തികയെ കാണണം എന്നതടക്കമുള്ള കാര്യങ്ങളുമായി ബാല സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷം അമൃതയുമായി തെറ്റിപ്പിരിയാനുള്ള കാരണവും ബാല ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. അമൃതയുടെ വഴിവിട്ട ബന്ധങ്ങളായിരുന്നു അതിനു കാരണമെന്നായിരുന്നു ബാലയുടെ ആരോപണം. അതോടെ ഇവര്‍ രണ്ടാളും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
അതോടെ ബാല തന്നെ വിവാഹം കഴിക്കും മുമ്പ് മറ്റൊരു പെണ്‍കുട്ടിയെ വിവാദം കഴിച്ചിരുന്നുവെന്നും വിവാഹത്തിന് തൊട്ടുമുമ്പുമാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നുമുള്ള അമൃത സുരേഷിന്റെ ആരോപണം ചര്‍ച്ചയായി. ഒരു മാസം മുമ്പ് ബാല, തന്റെ ബന്ധുകൂടിയായ കോകിലയെ വിവാഹം ചെയ്തിനു പിന്നാലെയും അമൃത പറഞ്ഞ ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ബാലയുടെ നാലാമത്തെ വിവാഹമാണ് കോകിലയുമായി നടന്നതെന്നും ബാല ആദ്യം കര്‍ണാടക സ്വദേശിനിയായ ചന്ദന സദാശിവ റെഡ്ഡി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്നുമായിരുന്നു ആരോപണം.
ഇപ്പോഴിതാ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുകയാണ് ബാല. താന്‍ നാല് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന ആളുകളുടെ സംശയങ്ങള്‍ക്കാണ് താരം മറുപടി നല്‍കുന്നത്. ഈ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെയാളാണ് കോകിലയെന്നും ബാല കൂട്ടിച്ചേര്‍ത്തു. ചന്ദന സദാശിവ റെഡ്ഡി എന്ന പറയുന്നത് താന്‍ ചെറുപ്പത്തില്‍ പ്രണയിച്ച പെണ്‍കുട്ടിയാണെന്നും ബാല പറഞ്ഞു.
‘‘പച്ചക്കള്ളങ്ങളാണ് എന്നെക്കുറിച്ച് പറയുന്നത്. എന്നെയും കോകിലയേയും കുറിച്ചെല്ലാം പറയുന്നുണ്ട്. പക്ഷേ അതിനൊക്കെ ഒരു പരിധിയുണ്ട്. ഞാനെന്താ നാല് കെട്ടിയവനോ? മണ്ടന്മാരല്ലേ ഇങ്ങനെയൊക്കെ സംസാരിക്കൂ. ഞാന്‍ നിയമപരമായി വിവാഹം കഴിച്ച രണ്ടാമത്തെ ആളാണ് കോകില. ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയും കോകിലയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡി എന്ന കന്നഡകാരിയെ ഞാൻ വിവാഹം ചെയ്തുവെന്നാണ് പലരും പറയുന്നത്. ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് പറയുന്നു. ഞങ്ങള്‍ പ്രണയിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ ഒരുമിച്ചാണ് പഠിച്ചത്.
ഇക്കാര്യം ഞാന്‍ തന്നെ അവരോട് (അമൃത) പറഞ്ഞതാണ്. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിക്കാന്‍ അമ്പലത്തില്‍ പോയി. കല്യാണം കഴിക്കാൻ വേണ്ടി. പിന്നീട് അത് വീട്ടുകാരെല്ലാം വന്ന് കാൻസല്‍ ചെയ്തു. ഇത് ഞാന്‍ തന്നെയാണ് പറഞ്ഞത്. റെഡ്ഡി, റെഡ്ഡി എന്ന് പറയുന്നുണ്ടല്ലോ. റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുങ്ക്, അല്ലാതെ കന്നഡയല്ല. പിന്നെ എന്തിനാണ് കര്‍ണാടക എന്ന് പറയുന്നത്. ഈ വാര്‍ത്തകളൊക്കെ വന്നപ്പോള്‍ ചന്ദന എന്നെ വിളിച്ചിരുന്നു യുഎസില്‍ നിന്ന്. ഞങ്ങള്‍ ഇതെല്ലാം പറഞ്ഞ് ഒരുപാട് ചിരിച്ചിരുന്നു. വീഡിയോ കോളില്‍ വിളിച്ച് കോകിലയുമായും ചന്ദന ഒരുപാട് സംസാരിച്ചു.
അവള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. അവർക്കും ഒരു ഭർത്താവില്ലേ... അദ്ദേഹം ഇത്തരം വാർത്തകള്‍ കേള്‍ക്കുമ്പോള്‍ എന്ത് വിചാരിക്കും..? അതാണ് എനിക്ക് ഇത്തരം വാർത്തകള്‍ വരുമ്പോള്‍ ദേഷ്യം വരാൻ കാരണം.
എലിസബത്തിനെ ലീഗലി വിവാഹം ചെയ്തിരുന്നില്ല. അവളെ കുറിച്ച് കൂടുതലൊന്നും ഞാൻ പറയില്ല. കാരണം അത് ധർമ്മമല്ല. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്ന് തന്നെയാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. ആശുപത്രിയിലായിരുന്നപ്പോള്‍ എലിസബത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ നന്ദി എനിക്കുണ്ട്...’’ ബാല പറയുന്നു. ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബാലയിത് പറഞ്ഞത്. കോകിലയുമായി വിവാഹിതനായതിന് പിന്നാലെ കൊച്ചി വിട്ടിരിക്കുകയാണ് നടൻ ബാല. നിലവിൽ വൈക്കത്താണ് ഭാര്യയ്ക്കൊപ്പം ബാല കഴിയുന്നത്. കായലോരത്ത് അതിമനോഹരമായ വീടെടുത്താണ് ബാലയുടേയും ഭാര്യയുടേയും താമസം.
ബാലയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേര് പിന്തുണയറിയിച്ച് കമന്റുകളിടുന്നുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവരും കുറവല്ല. അമൃത പറഞ്ഞത് ശരിയാണെന്നു തന്നെയല്ലേ ബാലയും പറയുന്നത് എന്നാണ് ചിലരുടെ കമന്റ്.
ബാലയുടെ വിവാഹം ഒരിക്കല്‍ നേരത്തെ കഴിഞ്ഞതാണെന്ന് അറിഞ്ഞിട്ടും വിവാഹത്തില്‍ നിന്നും താൻ പിന്മാറാതെ ഇരുന്നത് ബാലയെ അത്രത്തോളം സ്നേഹിച്ചിരുന്നതുകൊണ്ടാണെന്നും അടുത്തിടെ പങ്കിട്ട വീഡിയോയില്‍ അമൃത പറഞ്ഞിരുന്നു. ബാലയുടെ ഏക മകള്‍ അവന്തിക അമൃതയുടെ സംരക്ഷണയിലാണ്. മകളെ കാണാൻ അമൃതയും കുടുംബവും സമ്മതിക്കുന്നില്ലെന്നത് ബാലയുടെ പരാതികളില്‍ ഒന്നായിരുന്നു. എന്നാല്‍ അച്ഛന് എന്ന രീതിയില്‍ ബാലയെ കാണാനോ സ്നേഹിക്കാനോ തനിക്ക് തോന്നുന്നില്ലെന്ന് മകള്‍ തന്നെ വീഡിയോയില്‍ വന്ന് പറഞ്ഞതോടെയാണ് മകളെ കുറിച്ചുള്ള സംസാരം ബാല അവസാനിപ്പിച്ചത്.






