
ആദായ നികുതി വകുപ്പ് രാജസ്ഥാനിലെ പ്രമുഖ വ്യവസായിയിൽ നിന്ന് പിടിച്ചെടുത്തത് കണക്കിൽപെടാത്ത 137 കോടി രൂപ. ഉദയ്പൂർ ആസ്ഥാനമായി ട്രാൻസ്പോർട്ട് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ടികാം സിങ് റാവുവിന്റെ അനധികൃത സ്വത്ത് കണ്ടെത്താനായിരുന്നു വൻ സന്നാഹങ്ങളോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. 23 സ്ഥലങ്ങളിൽ നിന്ന് ഏതാണ്ട് 137 കോടി രൂപയുടെ അനധികൃത സ്വത്ത് നാല് ദിവസം നീണ്ട പരിശോധനയ്ക്കൊടുവിൽ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നവംബർ 28ന് തുടങ്ങിയ പരിശോധന ഡിസംബർ ഒന്നാം തീയ്യതി വരെ നീണ്ടു. കണക്കിൽ പെടാതെ പണമായി മാത്രം സൂക്ഷിച്ചിരുന്നത് നാല് കോടി രൂപയാണ്. പലയിടങ്ങളിൽ നിന്ന് കണ്ടെത്തിയ 50 കിലോഗ്രാം സ്വർണത്തിൽ 45 കിലോയ്ക്കും ഉറവിടം വ്യക്തമല്ല. ടികാം സിങ് റാവുവിന്റെ ഉടമസ്ഥതയിലുള്ള ഉദയ്പൂർ ഗോൾഡൻ ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക്സിന് പുറമെ ഇയാളുടെ മറ്റ് സ്ഥാപനങ്ങളിലും പരിശോധനാ സംഘമെത്തി. കണക്കിൽപെടാത്ത സ്വത്തിന്റെ പൂർണ വിവരം ഇനിയും പുറത്തുവന്നിട്ടില്ല.
ഉദയ്പൂരിന് പുറമെ ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും പരിശോധന നടന്നു. പിടിച്ചെടുത്ത സ്വർണം അടക്കമുള്ള സാധനങ്ങളുടെ വിശദ പരിശോധന നടക്കുകയാണ്. അനധികൃത സ്വത്തുക്കളെല്ലാം ആഡംബര കാറുകളിലും, റിയൽ എസ്റ്റേറ്റിലും ഹോട്ടൽ ബിസിനസിലുമെല്ലാം ആയിരുന്നു നിക്ഷേപിച്ചിരുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇവ സംബന്ധിക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.






