
കാവാലം (ആലപ്പുഴ): പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ചുറ്റുപാടില്‍നിന്ന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ആയുഷ് ഷാജി സ്വപ്നങ്ങള്‍ ബാക്കിയാക്കി വിടപറഞ്ഞത് കാവാലം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പ്രാണന് നഷ്ടമായ വേദനയില്‍ ആയുഷിന്റെ മാതാപിതാക്കളും സഹോദരിയും വിലപിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കളര്‍കോട് വാഹനാപകടത്തിലാണ് എം.ബി.ബി.എസ്. വിദ്യാര്‍ഥി ആയുഷ് ഷാജി മരണമടഞ്ഞത്. കാവാലം പഞ്ചായത്ത് രണ്ടാംവാര്‍ഡ് നെല്ലൂര്‍ വീട്ടുവളപ്പില്‍ ഇന്നലെ രാവിലെ ആയുഷിന്റെ സംസ്കാരം നടത്തി.
പ്രിയപ്പെട്ടവന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ചൊവ്വാഴ്ച വൈകിട്ടു മുതല്‍ നാടൊന്നാകെ ഇൗ വീട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആയുഷ് എം.ബി.ബി.എസ് പഠനത്തിനുശേഷം കേരളത്തില്‍തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അപകടം കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷകള്‍ തകര്‍ത്തു. രാവിലെ 9.30 ന് സംസ്കാരച്ചടങ്ങുകള്‍ ആരംഭിച്ചതുമുതല്‍ ഹൃദയഭേദകമായ രംഗങ്ങളാണു വീട്ടിലുണ്ടായത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പി.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്ഥിരതാമസമാക്കിയ അച്ഛന് ഷാജി രവീന്ദ്രനും അമ്മ ഉഷയും സഹോദരി ജിഷയും മൂന്നിനു വൈകിട്ടാണു വീട്ടിലെത്തിയത്. ആശുപത്രി അക്കൗണ്ടന്റാണു ഷാജി. ഉഷ നഴ്സും. മകന് ഡോക്ടറായി കാണുകയെന്നത് മാതാപിതാക്കുടെ ജീവിതാഭിലാഷമായിരുന്നു. മകന് അപകടത്തില്പ്പെട്ടന്നു മാത്രമറിഞ്ഞാണ് ഇവര്‍ നാട്ടിലേക്കു തിരിച്ചത്. എന്നാല്‍ മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ ഇവര്‍ വാടിത്തളര്‍ന്നു. പൊന്നുമകന്റെ വിയോഗം താങ്ങാനാകാതെ അലമുറയിട്ട ഇവരെ കണ്ട് നാടാകെ കണ്ണീരണിഞ്ഞു.
ഷാജിയുടെ കുടുംബം 22 വര്‍ഷമായി ഇന്‍ഡോറിലാണു താമസിച്ചിരുന്നത്. കേരളത്തില്‍ എം.ബി.ബി.എസ് പഠിക്കാന്‍ ആഗ്രഹിച്ച ആയുഷ് പ്രവേശനപരീക്ഷ എഴുതിയതും പഠിച്ചതുമൊക്കെ കാവാലത്തെ കുടുംബവീട്ടില്‍ നിന്നാണ്. മെറിറ്റ് സീറ്റില്‍ കോട്ടയത്തും തൃശൂരും മധ്യപ്രദേശിലും പ്രവേശനം ലഭിച്ചിരുന്നെങ്കിലും സ്വന്തം ജില്ലയായ ആലപ്പുഴയിലെ വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളജ് തന്നെയാണ് ആയുഷ് പഠനത്തിനായി തെരഞ്ഞെടുത്തത്. സംസ്കാരച്ചടങ്ങിന് സഹപാഠികളടക്കം വന്‍ജനാവലി സാക്ഷിയായി. പിതൃസഹോദരപുത്രന് അനന്തു ചിതയ്ക്കു തീകൊളുത്തി. ആയുഷിന്റെ മുത്തച്ഛനും മുത്തശിയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ 11.15 ന് സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി.






