
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരന് എലി കടിച്ചതിന് പിന്നാലെ മരിച്ചു. സംഭവത്തില്‍ ജയ്പൂരിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം എലി കടിച്ചതുകൊണ്ടല്ല കുട്ടിയുടെ മരണം സംഭവിച്ചത് എന്നാണ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം.
ആശുപത്രിയിൽ അഡ്മിറ്റായതിന് പിന്നാലെ കുട്ടി കരയാൻ തുടങ്ങിയെന്ന് വീട്ടുകാർ പറയുന്നു. പുതപ്പ് നീക്കിയപ്പോൾ എലിയുടെ കടിയേറ്റ് വിരലിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതാണ് കണ്ടതെന്ന് കുടുംബം പറഞ്ഞു. നഴ്സിനെ അറിയിച്ചതോടെ പ്രഥമ ശുശ്രൂഷ നൽകി. എലി കടിച്ചെന്ന വിവരം ലഭിച്ചയുടൻ കുട്ടിയെ ചികിത്സിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. സന്ദീപ് ജസുജ പറഞ്ഞു. ആശുപത്രി പരിസരത്ത് ശുചിത്വം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുട്ടിക്ക് പനിയും ന്യുമോണിയയും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉയർന്ന അണുബാധ കാരണമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പരാതി അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ സമിതിയെ രൂപീകരിച്ചു.






