
മലയാളികളുടെ പ്രിയതാരദമ്പതിമാരായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകനും അഭിനേതാവുമായ കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായരും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് ഗുരുവായൂരില്‍ വച്ച് നടന്നത്. അതിനു ശേഷം ഗംഭീരമായി ചെന്നൈയില്‍ മെഹന്ദി, സംഗീത് ആഘോഷങ്ങളും റിസപ്ഷനും ഒരുക്കിയിരുന്നു. തമിഴ് മുഖ്യമന്ത്രി സ്റ്റാലിൻ ഉള്‍പ്പെടെ രാഷ്ട്രീയ-സിനിമാരംഗത്തെ പ്രമുഖരാണ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. റിസപ്ഷനു ശേഷം ജയറാമും കുടുംബവും അവധിക്കാലം ആഘോഷിക്കാൻ ഫിൻലൻഡിലേക്ക് പറന്നിരിക്കുകയാണ്.
ഇപ്പോഴിതാ തണുത്തുറയ്ക്കുന്ന ഫിൻലൻഡില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനും തരിണിക്കുമൊപ്പം ജയറാം, പാർവതി, മാളവിക, നവനീത് എന്നിവരേയും ചിത്രങ്ങളിലും വീഡിയോയിലും കാണാം. ഫിൻലൻഡിലെ ലാപ്ലാൻഡില്‍ നിന്നുള്ള വീഡിയോയാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്. -24 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ലാപ് ലാൻഡിലെ പ്രശസ്തമായ ലെവിയിലെ സ്കി റിസോർട്ടില്‍ നിന്നുള്ള ബാല്‍ക്കണി കാഴ്ച്ച തരിണിയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ‘‘എന്റെ ക്രൂവിനൊപ്പം അവധിക്കാലം സ്ലിഗിംഗ്...’’ എന്ന ക്യാപ്ഷനൊപ്പമാണ് കാളിദാസ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ആദ്യ ആഴ്ചയില്‍ തന്നെ കാളിദാസും തരിണിയും ഹണിമൂണിനായി വിദേശത്തേക്ക് പറക്കുമെന്ന് റിപ്പോർട്ടുകള്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
യുവമിഥുനങ്ങള്‍ വിദേശത്തേക്ക് മധുവിധുവിനായി പറന്ന ചിത്രങ്ങളാണ് കാളിദാസ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര് ലൈക്കടിച്ച ചിത്രത്തില്‍ കാളിദാസും തരിണിയും മാത്രമല്ല ജയറാം, പാർവതി, മാളവിക, ഭർത്താവ് നവനീത് എന്നിവരും ഉണ്ടായിരുന്നു. മഞ്ഞുപുതച്ച ചുറ്റുപാടില്‍ ഇവർ 6 പേരും പരസ്പരം ചേർന്നുനില്‍ക്കുന്ന ചിത്രമാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ട് മിഥുനം വൈബ് എന്നാണ് തമാശരൂപേണ ചില ആരാധകർ കമന്റുകളില്‍ കുറിക്കുന്നത്.
കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കായുള്ള ആകാംക്ഷയിലാണ് താനെന്ന് ഗുരുവായൂരിലെ വിവാഹത്തിനുശേഷം കാളിദാസിന്റെ സഹോദരി മാളവിക പറഞ്ഞിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്നും മാളവിക സൂചിപ്പിച്ചിരുന്നു.
ഗുരുവായൂരില്‍ നടന്ന കാളിദാസിന്റെ വിവാഹത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവർ എത്തിയിരുന്നു. താരിണിയെ മരുമകളായിട്ടല്ല, മകളായിട്ടാണ് കുടുംബത്തിലേക്ക് സ്വീകരിക്കുന്നതെന്നായിരുന്നു ജയറാം പറഞ്ഞത്. വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീവെഡ്ഡിംഗ് ആഘോഷ വേളയിലായിരുന്നു ജയറാം മനസ് തുറന്നത്.
കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഈ വർഷം മെയ് മാസത്തിലാണ് നടന്നത്. നവനീത് ഗിരീഷായിരുന്നു ചക്കിയുടെ വരൻ. 1992 സെപ്തംബർ ഏഴിന് ജയറാമിന്റെയും പാർവതിയുടെയും വിവാഹം നടന്നതും ഗുരുവായൂരില്‍ വച്ച് തന്നെയായിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ മൂന്നാമത്തെ വിവാഹത്തിനും ഗുരുവായൂർ ക്ഷേത്രാങ്കണം വേദിയായി.
ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യമാണ് ഫിൻലൻഡ്. വായുവും വെള്ളവും പോലെ പ്രിയപ്പെട്ടതാണ് ഫിൻലൻഡുകാർക്ക് സന്തോഷവും. അതിമനോഹരമായ ഭൂപ്രകൃതിയുള്ള രാജ്യമാണ് ഫിൻലൻഡ്.






