
മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് ബിഗ് സ്ക്രീനില്‍ തിളങ്ങിയ ഒരുപാട് താരങ്ങളുണ്ട്. അവരില്‍ ചിലരൊക്കെ നായകന്മാരായി മിന്നിയപ്പോള്‍ മറ്റു ചിലര്‍ സഹനായകനായും നായകന്റെ സുഹൃത്ത് വേഷങ്ങള്‍ ചെയ്തും തിളങ്ങി. ഇവര്‍ക്ക് എല്ലാവര്ക്കും തങ്ങളുടെ സിനിമാ യാത്രയെക്കുറിച്ച് ഒരുപാടുണ്ട് പറയാന്‍. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടും സഹിച്ചാണ് പലരും ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഒരു താരമാണ് കലാഭവൻ റഹ്മാൻ. തന്റെ സിനിമായാത്രയില്‍ കണ്ടുമുട്ടിയ പലരെക്കുറിച്ചും കലാഭവൻ റഹ്മാൻ മുമ്പും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ സ്വഭാവം ഒരിക്കലും പ്രവചിക്കാൻ കഴിയില്ലെന്നും ചിലപ്പോള്‍ ദേഷ്യവും ചിലപ്പോള്‍ സന്തോഷവും ഒക്കെയായിരിക്കുമെന്നും കലാഭവൻ റഹ്മാൻ പറയുകയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമായി അത്ര അടുപ്പമില്ലെന്നും മമ്മൂട്ടിയോട് തനിക്ക് സൗഹൃദം തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അത് തിരിച്ച് തന്നോട് അദ്ദേഹത്തിനുണ്ടോ എന്നത് അറിയില്ലെന്നും കലാഭവൻ റഹ്മാൻ പറഞ്ഞു. തനിക്ക് ആദ്യം ഇഷ്ടം തോന്നിയ നടനെ കുറിച്ചും റഹ്മാൻ മനസ് തുറക്കുന്നുണ്ട്.
‘‘എല്ലാ സമയത്തും പ്രെഡിക്റ്റ് ചെയ്യാൻ പറ്റിയ ക്യാരക്റ്റർ അല്ല പുള്ളിയുടേത്. ചിലപ്പോള്‍ നല്ല ഹാപ്പിയായിരിക്കും, നല്ല മൂഡായിരിക്കും. ചിലപ്പോള്‍ ഇല്ലാത്ത രീതിയിലും പോവും. എനിക്കിഷ്ടമാണ് പുള്ളിയെ. എന്നും താരമാണല്ലോ മമ്മൂട്ടി.
പഴശ്ശിരാജ എന്ന ചിത്രം കണ്ടപ്പോള്‍ കൊട്ടാരക്കര ശ്രീധരൻ നായരോട് ഇഷ്ടം തോന്നി. ചെമ്മീൻ ഒക്കെ കണ്ടിട്ട് എന്നെ അത്ഭുതപ്പെടുത്തിയ നടനാണ് അദ്ദേഹം. പിന്നെ സ്വാഭാവികമായി അഭിനയിക്കുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ സീറ്റ് ഇപ്പോഴും അങ്ങനെ കിടക്കുകയാണ്. പിന്നെ ശങ്കരാടി ചേട്ടനും. നടൻമാരെ വച്ച്നോക്കുമ്പോള്‍ മലയാള സിനിമ സമ്പന്നമാണ്.
നായക നിരയില്‍ പിന്നെ സത്യൻ മാഷ്, സോമേട്ടൻ അങ്ങനെ ഒട്ടേറെ പേരുണ്ട്. പിന്നെ നമ്മുടെ മനസില്‍ വരുന്ന പേര് മോഹൻലാല്‍ എന്ന അനായാസമായിട്ട് അഭിനയിക്കുന്ന നടൻ. ഇപ്പോഴാണെങ്കില്‍ വേറൊരു പുതിയ ആളുണ്ട് ഫഹദ് ഫാസില്‍, സായിപ്പന്മാരുടെ അഭിനയമല്ലേ അദ്ദേഹത്തിന്റെ. ഹോളിവുഡ് സ്റ്റൈല്‍ ആക്ടിംഗ് എന്നൊക്കെ പറയാം, അതൊക്കെ പ്രിയപ്പെട്ട ആള്‍ക്കാരാണ്.
മോഹൻലാല്‍ എന്നും ഒരുപോലെ പെരുമാറുന്ന വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ മാന്യമായിട്ട് പെരുമാറുകയും കൂടെ നിന്ന് അഭിനയിക്കുന്നത് ഒരു പുതിയ ആളാണെങ്കില്‍ വളരെ സുഖമാണ് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ. നമ്മളെ ഒരിക്കലും വിരട്ടി പേടിപ്പിക്കില്ല.പുള്ളിയൊക്കെ കഥാപാത്രങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞു. അതൊരു പ്രസ്ഥാനമായിരുന്നു എന്ന് വേണം.
ജയറാമിനെ കലാഭവനിലേക്ക് കൊണ്ടുവന്നത് ഞാനാണ്. ലാല്‍ പോയപ്പോള്‍ പകരം ഒരാള്‍ വേണമെന്ന് പറഞ്ഞപ്പോഴാണ് ജയറാമിനെ കൊണ്ട് വന്നത്. ജയറാമിനെ സഹോദരൻ എന്റെ കൂടെ പഠിച്ചതാണ്. അങ്ങനെയാണ് എനിക്ക് ജയറാമിനെ പരിചയം. കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ പോയപ്പോള്‍ അവിടെ ഞങ്ങള്‍ കാണിക്കുന്ന പരിപാടി ഒക്കെ രണ്ട് പേർ ഇരുന്ന് ചെയ്യുന്നു, അതിലൊന്ന് ജയറാമായിരുന്നു.
ലാല്‍ കാണിക്കുന്ന ഐറ്റങ്ങള്‍, പ്രേം നസീർ അടക്കമുള്ളവ വളരെ പെർഫെക്റ്റ് ആയിട്ട് ജയറാം കാണിക്കുന്നുണ്ടായിരുന്നു. അന്ന് ശരിക്കും ഞങ്ങള്‍ക്ക് ജയറാമിനോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ലാല്‍ പോയിട്ട് ഇനിയെന്ത് ചെയ്യും എന്ന് ആബേലച്ചൻ ചോദിച്ചപ്പോള്‍ പെട്ടെന്ന് കത്തിയത് ജയറാമിന്റെ പേരായിരുന്നു. പിന്നെ വെങ്കിടിയുടെ അനിയൻ ആയത് കൊണ്ട് ജയറാമിനെ ബന്ധപ്പെടാൻ എളുപ്പവുമായിരുന്നു. ഞാനില്ലെങ്കിലും ജയറാം കലാഭവനില്‍ എത്തിയേനെ.
മിമിക്രിയില്‍ സോമനെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു റഹ്മാൻ. അവസാന നാളുകളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. സോമൻ മരിച്ചപ്പോള്‍ തിരുവല്ലയില്‍ കൂടിയ ആള്‍ക്കൂട്ടത്തോളം പിന്നീടൊരു നടൻ മരണപ്പെട്ടപ്പോഴും ഉണ്ടായിട്ടില്ല...’’ കലാഭവൻ റഹ്മാൻ പറഞ്ഞു.






