
ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം.
ഇവർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും സ്വീകരിക്കും. ജീവനക്കാരുടെ പേര്, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ 5000 മുതൽ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്. 1458 ജീവനക്കാർ വിവിധ വകുപ്പുകളിലായി പെൻഷൻ വാങ്ങിയെന്നാണ് ധനവകുപ്പ് നേരത്തെ കണ്ടെത്തിയത്.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം.






